അപ്രതിക്ഷിതമായി എല്ലാത്തരം ക്രിക്കറ്റ് മത്സരങ്ങളിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരിക്കുകയാണ് മധ്യപ്രദേശ് ക്രിക്കറ്റ് താരം നമാൻ ഓജ. താൻ കളി മതിയാക്കുകയാണെന്ന കാര്യം ഇന്നലെ വൈകിട്ടാണ് ഓജ പ്രഖ്യാപിച്ചത്. രഞ്ജി ട്രോഫിയിൽ ഏറ്റവും കൂടുതൽ പുറത്താക്കലുകൾ നടത്തിയ വിക്കറ്റ് കീപ്പറെന്ന റെക്കോർഡ് ഇന്ത്യൻ അഭ്യന്തര ക്രിക്കറ്റിലെ ഇതിഹാസ വിക്കറ്റ് കീപ്പർമാരിലൊരാളായ ഓജയ്ക്ക് സ്വന്തം. 2000/01 സീസണിൽ മധ്യപ്രദേശിന് വേണ്ടി കളിച്ച് ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറിയ നമാൻ ഓജ, 146 ഫസ്റ്റ് ക്ലാസ് മത്സരങ്ങളിൽ നിന്ന് 9753 റൺസ് നേടിയിട്ടുണ്ട്. വിക്കറ്റിന് പിന്നിൽ ഉജ്ജ്വല പ്രകടനം കാഴ്ച വെച്ചിരുന്ന താരം 417 ക്യാച്ചുകളും, 54 സ്റ്റമ്പിംഗുകളും മത്സരങ്ങളിൽ സ്വന്തമാക്കിയിട്ടുണ്ട്. അഭ്യന്തര ക്രിക്കറ്റിൽ കാഴ്ച വെച്ച മിന്നും പ്രകടനങ്ങൾ 2010 ൽ ഓജയെ ഇന്ത്യൻ ടീമിലെത്തിച്ചു.
Also read : വനിതാ ക്രിക്കറ്റ് പരമ്പരയും കേരളത്തിന് നഷ്ടമായി
പക്ഷേ അന്താരാഷ്ട്ര ക്രിക്കറ്റിൽ കാര്യമായ അവസരങ്ങൾ താരത്തിന് ലഭിച്ചില്ല. ഒന്ന് വീതം ഏകദിന, ടെസ്റ്റ് മത്സരങ്ങളിലും, 2 ടി20 മത്സരങ്ങളിലും മാത്രമാണ് അന്താരാഷ്ട്ര തലത്തിൽ അദ്ദേഹത്തിന് കളിക്കാനായത്. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസ്, സൺ റൈസേഴ്സ് ഹൈദരാബാദ്, ഡെൽഹി ക്യാപിറ്റൽസ് ടീമുകൾക്കായി കളിച്ചിട്ടുള്ള നമാൻ ഓജ, 113 മത്സരങ്ങളിൽ നിന്നായി 1554 റൺസ് നേടിയിട്ടുണ്ട്. 2018 ൽ ഡൽഹി ക്യാപിറ്റൽസിന് വേണ്ടി, സൺ റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ കളിച്ചതിന് ശേഷം ഐപിഎല്ലിൽ ഓജയ്ക്ക് അവസരം ലഭിച്ചിരുന്നില്ല. ബാറ്റിംഗിൽ ഫോം നഷ്ടമായതോടെ അഭ്യന്തര ക്രിക്കറ്റിലുള്ള അവസരങ്ങളും കുറഞ്ഞു.
Discussion about this post