ഉത്രാടപ്പാച്ചിലിന്റെ തിരക്കിലാണ് നാടെങ്ങും മലയാളികൾ. നാളെ തിരുവോണത്തെ വരവേൽക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് പലരും. വിപണികൾ ഏറ്റവും സജീവമാകുന്ന ദിവസം കൂടിയാണ് ഇന്ന്. കുടുംബസമേതം ഓണമുണ്ണാൻ തറവാട്ടിലേക്കുള്ള പാച്ചിലിൽ കുറെ പേർ. നാളെ സദ്യ ഒരുക്കാൻ വേണ്ടി വഴിയോര വിപണികളിൽ സാധനങ്ങൾ വാങ്ങാനുള്ള തിടുക്കത്തിലാണ് മറ്റുചിലർ. എന്തുതന്നെയായാലും എല്ലാവരെയും കൂട്ടിയിണക്കുന്ന ഓണം എന്ന ആഘോഷത്തെ ഗംഭീരമാക്കാൻ ഒരുങ്ങി നിൽക്കുകയാണ് ഓരോ മലയാളികളും
ഒത്തൊരുമയുടെ ഉത്സവം എന്നാണ് ഓണത്തെ നമ്മൾ വിശേഷിപ്പിക്കുന്നത്. കാരണം കുടുംബസമേതം ഒത്തുകൂടുകയും എല്ലാ തിരക്കുകളും മാറ്റിവെച്ച് ഒത്തൊരുമിച്ച് ഭക്ഷണം കഴിക്കാനും ആയി അകലങ്ങളിൽ നിന്നുപോലും മലയാളികൾ നാളെ ഓടിയെത്തുന്നു. പ്രിയപ്പെട്ടവർക്ക് ഓണക്കോടി സമ്മാനിച്ച് ഗൃഹാതുരത്വം ഏറുന്ന ഒരുപാട് ഓർമ്മകൾ മനസ്സിൽ സൂക്ഷിക്കാനായി കൂട്ടിവയ്ക്കുന്നു. മനുഷ്യർക്ക് മാത്രമല്ല മറ്റു സകല ജീവജാലങ്ങളെയും ഓണത്തിൻറെ ഭാഗമാക്കുകയും ചെയ്യുന്നു മലയാളികൾ. കാക്കയ്ക്കും പൂച്ചയ്ക്കും ചെറുജീവികൾക്കും വരെ ഭക്ഷിക്കാൻ അരിക്കോലങ്ങൾ മൂലകളിൽ പതിപ്പിക്കുന്ന പതിവും എല്ലായിടത്തും ഉണ്ട്. ഒപ്പം നമ്മുടെ പൈതൃകത്തെ കാത്തുസൂക്ഷിക്കുന്ന അനുഷ്ഠാനകലകൾ ആരംഭിക്കുകയും ചെയ്യുന്നു. ഓണപ്പൊട്ടനും വേലൻ തുള്ളലും ഓണത്താറും വീടുകളിൽ എത്തി തുടങ്ങിയിരിക്കുന്നു. ഇനി ആഘോഷ ആരവങ്ങളുടെ നാളുകളാണ് എവിടെയും.
ഒരുമയുടെ ഈ ആഘോഷത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന ഓരോ മലയാളികൾക്കും ഞങ്ങളുടെ തിരുവോണാശംസകൾ നേരുന്നു.
Discussion about this post