ഡൽഹിയിൽ വായു മലിനീകരണം അതിൻറെ പാരമ്യത്തിൽ എത്തിയിരിക്കുകയാണെന്ന് ആരോഗ്യവിദഗ്ധർ. ഡിസംബർ ആദ്യവാരത്തോടെ മുൻവർഷത്തേക്കാൾ വായു മലിനീകരണം നിരക്ക് വർദ്ധിക്കും എന്നാണ് കണക്കുകൂട്ടൽ. വായു മലിനീകരണം മൂലം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കടക്കം സർക്കാർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. വായു മലിനീകരണം നിരക്ക് വർദ്ധിച്ച സാഹചര്യത്തിൽ അതൊന്നും വകവയ്ക്കാതെ ജനം ദീപാവലി ആഘോഷിച്ചതും ആരോഗ്യത്തിന് ഗുരുതരമായ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്ന് ആരോഗ്യവിദഗ്ധർ ഇതിനോടകം തന്നെ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഡൽഹിയുടെ വായു ഗുണനിലവാര നിരക്ക് 450 നു മുകളിലായിരുന്നു. പലസ്ഥലങ്ങളിലും ഈ നിരക്ക് 900 നും മുകളിലായി എന്നാണ് പറയപ്പെടുന്നത്. സാധാരണഗതിയിൽ തന്നെ വായു ഗുണനിലവാരം 200നും 300നും ഇടയിൽ ആവുന്നത് തന്നെ അപകടകരമായ ഒരു അവസ്ഥയാണ്. അപ്പോൾ പിന്നെ ഡൽഹിയുടെ അവസ്ഥ പറയേണ്ടതില്ലല്ലോ. ഇതിനെക്കുറിച്ച് പഠിക്കുവാനും പ്രശ്നങ്ങൾ പരിഹരിക്കുവാനും സമിതികൾ രൂപം കൊണ്ടെങ്കിലും ഇതുവരെ ഡൽഹിയുടെ വായു മലിനീകരണം നിരക്ക് കുറയ്ക്കുവാനോ ബദൽ മാർഗ്ഗങ്ങൾ കണ്ടെത്തുവാനോ സഹായിച്ചില്ല എന്നതാണ് വസ്തുത.
വാഹനങ്ങളിൽ നിന്ന് വരുന്ന പുക തന്നെയാണ് ഡൽഹിയുടെ വായു മലിനീകരണം നിരക്ക് വർദ്ധിക്കുന്നതിൽ പ്രധാനപ്പെട്ട കാരണം. വായു മലിനീകരണം നിരക്ക് രൂക്ഷമായത് കൊണ്ട് തന്നെ ശ്വാസകോശം സംബന്ധമായ രോഗങ്ങളും, തലച്ചോറിനെ ബാധിക്കുന്ന ഗുരുതരമായ രോഗാവസ്ഥയും ആളുകൾക്ക് വരും എന്ന കാര്യം ഏകദേശം ഉറപ്പാണ്. ശുദ്ധവായു ലഭിക്കണം എന്ന് ആഗ്രഹിക്കുന്നുണ്ടെങ്കിൽ അടുത്തൊന്നും ഡൽഹിയിലേക്ക് പോകണ്ട എന്നാണ് ആളുകൾക്കിടയിലെ സംസാരം.
ഇപ്പോൾ ഒട്ടുമിക്ക ഡൽഹിയിലെ വീടുകളിലും ഓഫീസുകളിലും എയർ പ്യൂരിഫയർ ഉപയോഗപ്പെടുത്തിയാണ് ശുദ്ധ വായു ലഭ്യമാക്കുന്നത്. കേന്ദ്രസർക്കാരും ഡൽഹിയിലെ ആം ആദ്മി സർക്കാരും പരസ്പരം പഴികൾ പറയുമ്പോൾ ഡൽഹിയിലെ ജീവിതം കൂടുതൽ ദുസഹം ആവുകയാണ്.
Discussion about this post