ഡോ. വന്ദനയെ അതിക്രൂരമായി കൊലപ്പെടുത്തിയ സന്ദീപ് മയക്കുമരുന്നുപയോഗിച്ച് സ്ഥലകാലബോധം നശിച്ച വ്യക്തിയാണെന്നു നാട്ടുകാര്‍. എല്ലായ്പ്പോഴും മദ്യപിച്ചു ബോധമില്ലാതെ കാണപ്പെടുന്നയാളാണ് ഇയാള്‍. പ്രശ്നങ്ങള്‍ പതിവായതോടെ നാളുകള്‍ക്കു മുമ്പ് ബന്ധുക്കള്‍ ഇയാളെ ലഹരിവിമോചന കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ പാതിവഴിയില്‍ ചികിത്സയുപേക്ഷിച്ചു മുങ്ങിയ സന്ദീപ് വീണ്ടും മദ്യപാനത്തിന് അടിമയായി.
കൂടാതെ മയക്കുമരുന്നും ഉപയോഗിച്ചുതുടങ്ങി. സ്കൂളില്‍നിന്നു ശമ്പളം കിട്ടിയാല്‍ ഒരാഴ്ച ഇയാള്‍ അവധിയിലായിരിക്കുമെന്നാണു സഹ അധ്യാപകര്‍ പറയുന്നത്. ഒപ്പം മദ്യപിക്കാന്‍ ചില സുഹൃത്തുക്കളുമുണ്ടായിരുന്നു. നാട്ടിലെ പേരുകേട്ട അധ്യാപക ദമ്പതികളായ വെളിയം കുടവട്ടൂര്‍ ചെറുകരക്കോണം ശ്രീനിലയത്തില്‍ ഗോപിനാഥന്‍പിള്ളയുടെയും സരസമ്മയുടെയും മകനാണ് സന്ദീപ്.
ജ്യേഷ്ഠന് ഹയര്‍ സെക്കന്‍ഡറി അധ്യാപകനാണ്. തലവൂരില്‍ ടി.ടി.സിക്ക് കൂടെപ്പഠിച്ച കൊട്ടിയം സ്വദേശിനിയെയാണ് സന്ദീപ് വിവാഹം കഴിച്ചത്. നാലുവര്‍ഷം മുമ്പ് ഒരു രാത്രിയില്‍ ഭാര്യയെ കൊടുവാളുമായി ഓടിച്ചതിനെത്തുടര്‍ന്ന് അവര്‍ സ്വന്തം വീട്ടിലേക്കു പോയി.
ഉമ്മന്നൂര്‍ വിലങ്ങറ യു.പി. സ്കൂളിലെ അധ്യാപകനായിരുന്നു സന്ദീപ്. ഇവിടെ കുട്ടികള്‍ കുറഞ്ഞതോടെ ജോലി നഷ്ടമായി. പ്രൊട്ടക്ടഡ് അധ്യാപകരുടെ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഇയാളെ പിന്നീട് പല സ്കൂളുകളിലും താല്‍ക്കാലികമായി നിയമിച്ചു.
2021 ഡിസംബറിലാണ് നെടുമ്പനയിലെത്തിയത്. നാലുദിവസം മുമ്പ് അമ്മയെ കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്തിരുന്നു. വീട്ടില്‍ ആരുമില്ലാതായയോടെ മദ്യപിച്ചു മാനസികനില തെറ്റിയപോലെയായിരുന്നെന്നു നാട്ടുകാര്‍ പറയുന്നു.
Discussion about this post