കച്ചവടം കൂടുതൽ മെച്ചപ്പെടുമെന്നും ഭാഗ്യം വരുമെന്നും വിശ്വസിച്ച് കുറുക്കനെ കോഴി ഫാമിൽ വളർത്തിയയാൾ വനം വകുപ്പിന്റെ പിടിയിൽ. കർണാടകയിലെ തുമകൂരു ജില്ലയിലെ ഹെബ്ബൂർ സ്വദേശി ലക്ഷ്മികാന്ത് (34) ആണ് പിടിയിലായത്. കച്ചവട ആവശ്യത്തിനായി ഫാമിലെത്തിയവർ ആണ് കുറുക്കനെ വളർത്തുന്നത് വനം വകുപ്പിനെ അറിയിച്ചത്.
കോഴിഫാം ഉടമയാണ് ലക്ഷ്മി കാന്ത്. കുറുക്കനെ കാണുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും കച്ചവടം കൂടുതൽ മെച്ചപ്പെടുമെന്നും വിശ്വസിച്ചാണ് ഇയാൾ ഇങ്ങനെ ചെയ്തതെന്ന് അധികൃതർ പറഞ്ഞു.
ഗ്രാമത്തിലെ കാടു മൂടിയ പ്രദേശത്ത് നിന്ന് ആണ് ലക്ഷ്മികാന്തിന് കുറുക്കന്റെ കുഞ്ഞിനെ ലഭിച്ചത്. തുടർന്ന് കുറുക്കൻ കുഞ്ഞിനെ രഹസ്യമായി ഫാമിലെത്തിച്ച് വളർത്തുകയായിരുന്നു. കർണാടകയിലെ വടക്കൻ ജില്ലകളിലുളള ഗ്രാമങ്ങളിൽ കച്ചവട സ്ഥാപനങ്ങളിൽ കുറുക്കന്റെ ചിത്രമോ പ്രതിമയോ സൂക്ഷിക്കുന്നത് വിശ്വാസമാണ്.
Discussion about this post