പാകിസ്ഥാനില്‍ നിന്ന് നിയമവിരുദ്ധമായി എത്തിയ 19കാരിയെ തിരിച്ചയച്ചു. ഉത്തര്‍പ്രദേശുകാരനായ മുലായം സിങ് യാദവ് എന്ന യുവാവിനെ കല്യാണം കഴിക്കാനാണ് യുവതി ഇന്ത്യയില്‍ എത്തിയത്. ഇന്ത്യ-നേപ്പാള്‍ അതിര്‍ത്തി വഴിയാണ് ഇഖ്റ ജീവാനി ഇന്ത്യയില്‍ എത്തിയതെന്ന് കരുതുന്നു.
ഡേറ്റിങ് ആപ് വഴി പരിചയപ്പെട്ട 25കാരനായ യാദവിനൊപ്പം ജീവിക്കാനായിരുന്നു ഈ സാഹസം. വിവാഹം കഴിച്ചെന്ന് പറയുന്ന ഇവര്‍ കഴിഞ്ഞ നവംബര്‍ 22 ന് ബംഗളൂരുവില്‍ എത്തി. ജുന്നസാന്ദ്രയിലെ അയ്യപ്പ ക്ഷേത്രത്തിനടുത്ത് വാടകവീടെടുത്ത് താമസം തുടങ്ങി. മുലായം സിങ് സെക്യൂരിറ്റിയായി ജോലിക്ക് പോവുകയും ചെയ്തു.
ഇതിനിടെ പെണ്‍കുട്ടി പാകിസ്താനിലുള്ള കുടുംബത്തെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചത് ഇന്റലിജന്‍സ് ബ്യൂറോ അറിഞ്ഞു. ഇവര്‍ ബംഗളൂരു പൊലീസിന് വിവരം കൈമാറി. പൗരത്വം സംബന്ധിച്ച് ഉറപ്പു വരുത്തിയ ശേഷം ഈ വര്‍ഷം ജനുവരിയിലാണ് പെണ്‍കുട്ടിയെയും മുലായം സിങ്ങിനെയും അറസ്റ്റ് ചെയ്തത്. വാടകവീടിന്റെ ഉടമസ്ഥനായ ഗോവിന്ദ് റെഡ്ഡിയും പിടിയിലായി.
വിദേശപൗരന്മാരുടെ റീജനല്‍ രജിസ്ട്രേഷന് ഓഫിസിനെ പൊലീസ് വിവരമറിയിച്ചു. തുടര്‍ന്ന് ഇഖ്റയെ സര്‍ക്കാറിന്റെ സ്ത്രീകള്‍ക്കുള്ള റിമാന്‍ഡ് ഹോമിലേക്ക് അയച്ചു. നടപടികള്‍ പൂര്‍ത്തിയാക്കിയശേഷം ഞായറാഴ്ചയാണ് പെണ്‍കുട്ടിയെ വാഗ അതിര്‍ത്തിയില്‍ പാക് സൈന്യത്തിന് കൈമാറിയത്. ബംഗളൂരു പൊലീസിന്റെ പ്രത്യേക സംഘവും അതിര്‍ത്തി ചെക്ക് പോസ്റ്റില്‍ എത്തിയിരുന്നു.
പെണ്‍കുട്ടിക്ക് രമ യാദവ് എന്ന പേരില്‍ മുലായം സിങ് യാദവ് ആധാര്‍ കാര്‍ഡ് സംഘടിപ്പിച്ചിരുന്നു. തന്റെ ഭാര്യയാണെന്ന് പറഞ്ഞായിരുന്നു ഇത്. ഇന്ത്യന്‍ പാസ്പോര്‍ട്ടിന് അപേക്ഷ നല്‍കിയിരുന്നതായും ബംഗളൂരു പൊലീസ് അറിയിച്ചു.
Discussion about this post