അരലക്ഷത്തോളം പേരുടെ ജീവന് നഷ്ടമായ വന്‍ ഭൂചലനത്തിന്റെ ആഘാതം മാറും മുമ്പ് തുര്‍ക്കി – സിറിയ അതിര്‍ത്തിയില്‍ വീണ്ടും ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.4 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ മൂന്ന് പേര് മരിച്ചു. 680 പേര്‍ക്ക് പരിക്കേറ്റു. ഒട്ടേറെ പേര് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ടതായാണ് സൂചന.
തിങ്കളാഴ്ച പ്രാദേശിക സമയം രാത്രി എട്ടോടെയായിരുന്നു സംഭവം. രണ്ടാഴ്ച മുമ്പ് ഭൂചലനമുണ്ടായ അതേ സ്ഥലത്ത് തന്നെയാണ് ഇന്നലെയും ഭൂചലനം ഉണ്ടായത്. ഹതായ് പ്രവിശ്യയില്‍ രണ്ട് കിലോമീറ്റര്‍ ആഴത്തില്‍ വരെ പ്രകമ്പനം അനുഭവപ്പെട്ടു. ശക്തിയേറിയ ഭൂചലനമാണ് ഉണ്ടായതെന്നും കെട്ടിടങ്ങള്‍ക്ക് നാശനഷ്ടമുണ്ടായെന്നും വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
അങ്കാറ നഗരത്തിനടുത്താണ് രണ്ടാമത്തെ വന്‍ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. സിറിയ, ഈജിപ്ത്, ലബനന് എന്നിവിടങ്ങളില്‍ പ്രകമ്പനം അനുഭവപ്പെട്ടു. കെട്ടിടങ്ങള്‍ തകര്‍ന്നുവെന്നും നിരവധിപേര്‍ തകര്‍ന്ന കെട്ടിടങ്ങളുടെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയെന്നും റിപ്പോര്‍ട്ടുണ്ട്.
എന്നാല്‍ പ്രദേശത്തെ മിക്കകെട്ടിടങ്ങളും രണ്ടാഴ്ച മുമ്പുണ്ടായ ഭൂകമ്പത്തില്‍ തന്നെ തകര്‍ന്ന നിലയിലാണെന്ന് തുര്‍ക്കിയിലെ ഡിസാസ്റ്റര്‍ ആന്‍ഡ് എമര്‍ജന്‍സി മാനേജ്മെന്റ് അതോറിറ്റി വൃത്തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
അവശേഷിച്ച കെട്ടിടങ്ങള്‍ക്കാണ് നാശനഷ്ടം സംഭവിച്ചത്. തുര്‍ക്കിയില്‍ ഫെബ്രുവരി ആറിനുണ്ടായ 7.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിലാണ് 47,000-ത്തിലധികം പേര് കൊല്ലപ്പെട്ടത്. ആയിരക്കണക്കിന് കെട്ടിടങ്ങള്‍ ആദ്യ ഭൂചലനത്തില്‍ തകര്‍ന്നിരുന്നു.
Discussion about this post