ബ്രസീല്‍ പാര്‍ലമെന്റിനും സുപ്രീം കോടതിയ്ക്കും നേരെ ആക്രമണം. മുന്‍ പ്രസിഡന്റ് ബൊല്‍സൊനാരോയുടെ അനുകൂലികളാണ് സംഭവത്തിന് പിന്നില്‍. ബ്രസില്‍ ദേശീയപതാകയിലെ മഞ്ഞയും പച്ചയും നിറങ്ങളിലുള്ള വസ്ത്രങ്ങള്‍ ധരിച്ചെത്തിയ ബോള്‍സനാരോ അനുകൂലികളാണ് തലസ്ഥാനമായ ബ്രസീലിയയിലും രാജ്യത്തെ പ്രധാന നഗരമായ സാവോപോളയിലും അടക്കം സംഘടിച്ചെത്തി ആശങ്ക സൃഷ്ടിക്കുന്നത്.
ബ്രസില്‍ തലസ്ഥമായ ബ്രസിലീയയില്‍ പ്രസിഡന്റ് ലൂല ഡസില്‍വയുടെ കൊട്ടാരവും ആക്രമിച്ചു. രണ്ട് വര്‍ഷം മുന്‍പ് അമേരിക്കയില്‍ ജോ ബൈഡന്റെ ജയം അംഗീകരിക്കാന്‍ തയാറാകാതെ ട്രംപ് അനുകൂലികള്‍ നടത്തിയ ക്യാപിറ്റോള്‍ ആക്രമണത്തിന് സമാന ആക്രമണമാണ് ബ്രസീലിലും നടക്കുന്നത്.
മൂവായിരത്തോളം തീവ്രവലതുപക്ഷക്കാരാണ് ആക്രമണത്തിന് പിന്നിലെന്നും അക്രമികള്‍ക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും പ്രസിഡന്റ് ലുല ഡ സില്‍വ പ്രതികരിച്ചു. കലാപം നേരിടാന്‍ സര്‍ക്കാര്‍ സൈന്യത്തെ വിന്യസിച്ചിട്ടുണ്ട്. ജനാധിപത്യത്തിന് നേരെയുള്ള ഫാസ്റ്റിസ്റ്റ് ആക്രമണത്തെ അദ്ദേഹം അപലപിച്ചു.
ജനുവരി ഒന്നിനാണ് ബ്രസീല്‍ പ്രസിഡന്റായി ലുല ചുമതലയേറ്റത്. തോല്‍വി അംഗീകരിക്കാന്‍ തയ്യാറാകാതെ ജൈര്‍ ബൊല്‍സൊനാരോ രാജ്യം വിട്ടിരുന്നു. ബൊല്‍സൊനാരോ ഇപ്പോള്‍ ഫ്ലോറിഡയിലാണ് ഉള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഒക്ടോബര്‍ 30ന് നടന്ന രണ്ടാംഘട്ട തിരഞ്ഞെടുപ്പില്‍ ബൊല്‍സൊനാരോയെ കഷ്ടിച്ച് പരാജയപ്പെടുത്തിയതു മുതല്‍ ലുലയെ അധികാരത്തിലേറ്റുന്നത് തടയാന്‍ സൈനിക ഇടപെടല്‍ ആവശ്യപ്പെട്ട് ഹാര്‍ഡ്ലൈന്‍ ബോള്‍സോനാരോ അനുകൂലികള്‍ ബ്രസീലിലെ സൈനിക താവളങ്ങള്‍ക്ക് പുറത്ത് പ്രതിഷേധിച്ചു വരികയാണ്. ഒടുവില്‍ ലുല അധികാരമേറ്റ് എട്ടാം ദിവസമാണ് ബ്രസീലിനെ ഞെട്ടിച്ച അതിക്രമം.
Discussion about this post