ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ബന്നുവിൽ പൊലീസ് സ്റ്റേഷൻ പിടിച്ചെടുത്ത് ഉദ്യോഗസ്ഥരെ ബന്ദികളാക്കിയ ഭീകരരെ വധിച്ചു. 33 ഭീകരരെയാണ് വധിച്ചത്. ബന്ദികളാക്കിയ ഇന്റലിജന്‍സ് ഉദ്യോഗസ്ഥരുള്‍പ്പെടെയുള്ളവരെ മോചിപ്പിച്ചെന്നും പ്രതിരോധമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ചൊവ്വാഴ്ച പാർലമെന്റിൽ അറിയിച്ചു.
ബന്നുവിൽ ഞായറാഴ്ച്ചയാണ് സംഭവം. ഖൈബർ പഖ്തൂൻക്വ പ്രവിശ്യയിലെ ജയിലിലെ തടവുകാരായ 33 ഭീകരരാണ് പൊലീസ് സ്റ്റേഷൻ പിടിച്ചെടുത്തത്. ശൗചാലയത്തിലേക്കുപോകവേ ഒപ്പമുണ്ടായിരുന്ന പൊലീസുകാരെ ഇഷ്ടികകൊണ്ട് ഇടിച്ചുവീഴ്ത്തി ഒരു ഭീകരൻ ആയുധം കൈക്കലാക്കിയതോടെയാണ് സംഭവത്തിനു തുടക്കം.
തുടർന്ന് 33 ഭീകരർ ചേർന്ന് ഉന്നത ഉദ്യോഗസ്ഥരെ അടക്കം ബന്ദികളാക്കി. പിന്നീട് ബന്ദികളെവെച്ച് ഭീകരർ വിലപേശി. ഇവരെ മോചിപ്പിച്ചാൽ സുരക്ഷിതമായി അഫ്ഗാനിസ്താനിലേക്ക് അയക്കണമെന്നായിരുന്നു ഭീകരരുടെ ആവശ്യം.
പൊലീസ് ഇതിന് വഴങ്ങാതെ വന്നതോടെ പിന്നെ ആക്രമണമായി. ആക്രമണത്തിൽ 15 അംഗ പ്രത്യേകസേനയിലെ രണ്ട് ഉദ്യോഗസ്ഥർ മരിച്ചു. ഒരാൾക്കു പരിക്കേറ്റു. പക്ഷെ രണ്ടുമണിക്കൂർ നീണ്ട വെടിവയ്പ്പിനെ തുടർന്ന് ഭീകരരെ വധിച്ച് ബന്ദികളെ മോചിപ്പിച്ചു. തെഹ്രീകെ താലിബാൻ പാകിസ്താൻ ഉൾപ്പെടെയുള്ള ഭീകരസംഘടനകളിൽപ്പെട്ടവരാണ് കൊല്ലപ്പെട്ടത്.
Discussion about this post