കൊളംബോ: രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ രാജിവച്ചതും പ്രസിഡന്റ് ഗോതബായ രാജപക്സേ രാജ്യം വിടുകയും ചെയ്തതോടെ നാഥനില്ലാത്ത അവസ്ഥയിലാണ് ദ്വീപ് രാഷ്ട്രം. ഇതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്.
അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ ചില വിദേശ വിമാന കമ്പനികള്‍ ശ്രീലങ്കയിലേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തി വച്ചേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശ്രീലങ്കയിലുള്ള ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമും തിരിച്ചു പോകാന്‍ ആലോചിക്കുന്നുണ്ട്. രാജ്യത്തെ സ്ഥിതി സംഘര്‍ഷഭരിതമാണെന്ന് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേസമയം സര്‍ക്കാരിനെതിരായ ജനരോഷം ശക്തമാകുന്നതിനിടെ ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതബായ രാജപക്സെ നാടുവിട്ടു. ഭാര്യയ്ക്കൊപ്പം ഗോതബായ മാലിദ്വീപിലേക്കാണ് പോയത്. സൈനിക വിമാനത്തില്‍ ഭാര്യ ലോമ രാജപക്സെയുമൊന്നിച്ചാണ് ഗോതബായ മാലിദ്വീപിലെത്തിയത്.
അതേസമയം ഗോതബായയെ നാടുവിടാന്‍ സഹായിച്ചത് ഇന്ത്യയാണെന്ന തരത്തില്‍ ശ്രീലങ്കന്‍ മാധ്യമങ്ങളില്‍ വാര്‍ത്ത വരുന്നുണ്ട്. ഇക്കാര്യം വിദേശകാര്യ മന്ത്രാലയം നിഷേധിച്ചിട്ടുണ്ട്.
ഭാര്യയും അംഗരക്ഷകരും ഉള്‍പ്പെടെ നാലുപേരാണ് മാലദ്വീപില്‍ എത്തിയത്. മാലിദ്വീപില്‍ വിമാനത്തിന് ലാന്‍ഡ് ചെയ്യാന്‍ ആദ്യം അനുമതി നല്‍കിയില്ലെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മാലിദ്വീപ് പാര്‍ലമെന്റ് സ്പീക്കര്‍ മജ്ലിസും മുന്‍ പ്രസിഡന്റ് മുഹമ്മദ് നഷീദും ഇടപെട്ടതോടെയാണ് പിന്നീട് വിമാനം ഇറക്കാന്‍ അനുമതിയായത്.
Discussion about this post