മലയാളി വ്ളോഗര്‍ റിഫ മെഹ്നുവിന്റെ മരണത്തില്‍ അന്വേഷണമാവശ്യപ്പെട്ട് പിതാവ് റാഷിദ് കോഴിക്കോട് എസ്പിക്ക് പരാതി നല്കിയിരുന്നെങ്കിലുംഅന്വേഷണം എങ്ങുമെത്തിയില്ല. ഭര്‍ത്താവ് മെഹ്നാസില്‍ നിന്ന് ശാരീരികവും മാനസികവുമായ പീഡനം ഉണ്ടായതായും ഇതേ തുടര്‍ന്നാണു മരണം സംഭവിച്ചതെന്നുമാണു ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നത്. മാര്‍ച്ച് 1നായിരുന്നു റിഫയെ ദുബൈയിലെ താമസസ്ഥലത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ക്കൊപ്പം പുറത്തുപോയി തിരിച്ചെത്തിയ ഭര്‍ത്താവാണ് മൃതദേഹം ആദ്യം കണ്ടത്. ഇന്‍സ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട് വിവാഹിതരായ ഇരുവര്‍ക്കും രണ്ട് വയസുള്ള മകനുണ്ട്. ആല്‍ബം നടി കൂടിയായ റിഫ മെഹ്നുവിന് ഇന്‍സ്റ്റഗ്രാമില്‍ മൂന്ന് ലക്ഷത്തിലധികം ഫോളോഴേ്സുണ്ട്. മരണത്തിന് ദിവസങ്ങള്‍ക്ക് മുമ്പ് പോലും സോഷ്യല്‍മീഡിയയില്‍ റിഫയും ഭര്‍ത്താവും വീഡിയോ പോസ്റ്റ് ചെയ്തിരുന്നു.
അതേസമയം മരിക്കുന്നതിനു മുന്‍പ് തന്നോട് ഒരു കാര്യം പറയാനുണ്ടെന്നു റിഫ പറഞ്ഞിരുന്നുവെന്ന് ഭര്‍ത്താവ് മെഹ്നാസ് വെളിപ്പെടുത്തി. യുട്യൂബ് ചാനലിലാണു മെഹ്നാസിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ വഴക്കുണ്ടാകുമ്പോള്‍ എല്ലായിപ്പോഴും പറയുന്നതു പോലെയാണെന്നാണു കരുതിയതെന്നും മെഹ്നാസ് പറയുന്നു.
മരിക്കുന്നതിന്റെ തലേ ദിവസം റിഫ ജോലി ചെയ്യുന്ന കടയില്‍ നിന്നു വളരെ വൈകിയാണു വന്നത്. എല്ലാ ദിവസവും 10-11 മണിയോടെ എത്തുന്ന റിഫ അന്ന് രാത്രി 1.45നാണ് എത്തിയത്. എവിടെപ്പോയി എന്നു ചോദിച്ചു വഴക്കുണ്ടാക്കിയിരുന്നു. എന്നാല്‍ വരാന്‍ വൈകുമെന്നും സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഭക്ഷണം കഴിക്കാന്‍ പോകുന്നുവെന്നും പറഞ്ഞ് റിഫ നേരത്തേ അയച്ച മെസേജ് പിന്നീടാണു കണ്ടത്. അതു കണ്ടപ്പോള്‍ വഴക്ക് അവസാനിപ്പിച്ച് പുറത്തു ഭക്ഷണം കഴിക്കാന്‍ പോയി. ഭക്ഷണം കഴിച്ച് തിരിച്ചെത്തിയപ്പോള്‍ ഏകദേശം 3 മണിയായി. മുറിയില്‍ എത്തിയപ്പോഴാണ് റിഫയെ തൂങ്ങിയ നിലയില്‍ കണ്ടത്. പ്രഥമ ശുശ്രൂഷ നല്കി ആംബുലന്‍സില്‍ കയറ്റി ആശുപത്രിയിലെത്തിക്കുകയായിരുന്നു. അപ്പോഴും രക്ഷപ്പെടുമെന്നായിരുന്നു പ്രതീക്ഷ എന്നും മെഹ്നാസ് പറയുന്നു.
കൂട്ടുകാരനും ക്യാമറാമാനുമായ ജംഷാദ് ശല്യപ്പെടുത്തുന്ന വിവരം റിഫ ഒരിക്കലും പറഞ്ഞിരുന്നില്ല. മുന്‍പ് നെഗറ്റീവ് ആയി പെരുമാറുന്നുണ്ടോ എന്നു ചോദിച്ചപ്പോള്‍ ഉറക്കം കളയുന്നതായിട്ടു പറയുന്നുണ്ടായിരുന്നു. അക്കാര്യത്തില്‍ മാത്രം അവനെ താക്കീത് ചെയ്യേണ്ടി വന്നു. മറ്റു പ്രശ്നങ്ങളൊന്നും പറഞ്ഞിരുന്നില്ല. നേരം വൈകിയതിനെ കുറിച്ച് വഴക്കുണ്ടായപ്പോഴാണ് ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞത്. പക്ഷേ അതെന്താണെന്നു പറഞ്ഞിരുന്നില്ല. എനിക്കു പറയാനുള്ളത് എന്താണെന്നു മെഹ്നു കേട്ടില്ലല്ലോ എന്നു ചോദിച്ചു പിന്നീട് ശബ്ദ സന്ദേശം അയച്ചിരുന്നു.
പക്ഷേ ആത്മഹത്യ ചെയ്യാന്‍ മാത്രമുള്ള എന്തെങ്കിലും പ്രശ്നമുള്ളതായി തോന്നിയിരുന്നില്ല. അതിനു മാത്രം കാര്യമായിട്ട് എന്താണു സംഭവിച്ചതെന്ന് അറിയില്ല. ഞങ്ങള്‍ക്കു കടങ്ങളുണ്ടായിരുന്നു. അതു കുറേശ്ശെയായി വീട്ടിക്കൊണ്ടിരിക്കുകയായിരുന്നു. കാര്യമായ സമ്പാദ്യമൊന്നുമില്ലാതിരുന്നിട്ടും റിഫയുടെ താല്പര്യപ്രകാരമാണ് ദുബായില്‍ തുടര്‍ന്നിരുന്നതെന്നും മെഹ്നാസ് പറയുന്നു.
അതേസമയം മരിക്കുന്നതിന്റെ തലേ ദിവസം വരെ റിഫ സന്തോഷവതിയായിരുന്നെന്നും രണ്ടു മണിക്കൂറിനുള്ളില്‍ കാര്യമായി എന്തോ സംഭവിച്ചിട്ടുണ്ടെന്നുമാണു സഹോദരന് വെളിപ്പെടുത്തുന്നത്. മരിക്കുന്നതിന്റെ രണ്ടു മണിക്കൂര്‍ മുന്‍പു വരെ റിഫയുമായി സംസാരിച്ചിരുന്നു. മുറിയിലേക്ക് എത്തുന്നതു വരെ അവളുമായി ചാറ്റ് ചെയ്തിരുന്നു. വളരെ ധൈര്യമുള്ള കുട്ടിയായിരുന്നു. അവളെ തകര്‍ത്തു കളയാന്‍ മാത്രമുള്ള എന്തോ കാര്യം അന്നു നടന്നിട്ടുണ്ട്. അല്ലാതെ അവള് ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നുമാണ് സഹോദരന് പറയുന്നത്.
Discussion about this post