മുതിർന്ന മാധ്യമപ്രവർത്തകനും അധ്യാപകനും ചലച്ചിത്ര നിരൂപകനുമായിരുന്ന ആണ്ടൂർ സഹദേവൻ അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഹൃദയാഘാതത്തെ തുടർന്നാണ് ആരോഗ്യനില വഷളായത്. മാതൃഭൂമി, ഇന്ത്യാവിഷൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ച അദ്ദേഹം മനോരമ മീഡിയ സ്കൂളിലെ അധ്യാപകനായിരുന്നു, പത്ര-ദൃശ്യ മാധ്യമരംഗത്ത് 33 വര്‍ഷത്തിലധികമായി പ്രവ്യത്തി പരിചയമുണ്ട്. സിനിമാ നിരൂപകന്, അധ്യാപകന് എന്നീ നിലകളിലും പ്രശസ്തനാണ്.സഫാരി ടി.വി ചാനലിലെ ‘വേള്‍ഡ് വാര് II’ എന്ന പരിപാടിയുടെ അവതാരകനായിരുന്ന അദ്ദേഹം 2003 മുതല്‍ 2014 വരെ ഇന്ത്യാവിഷന് ചാനലിലെ അസോസിയേറ്റ് എഡിറ്ററായിരുന്നു. സഹദേവൻ അവതരിപ്പിച്ച ’24 ഫ്രെയിംസ്’ എന്ന പരിപാടിക്ക് പ്രേക്ഷകർ ഏറെയായിരുന്നു.സിനിമക്ക് പുറമെ, പരിസ്ഥിതി- സ്ത്രീപക്ഷ എഴുത്തുകളിലൂടെയും
അദ്ദേഹം ശ്രദ്ധ നേടിയിട്ടുണ്ട്.മാതൃഭൂമിയുടെ സിനിമാ പ്രസിദ്ധീകരണമായ ചിത്രഭൂമി, മാതൃഭൂമി ആഴ്ചപ്പതിപ്പ് എന്നിവയുടെ നേതൃചുമതലകള്‍ വഹിച്ചിട്ടുള്ള സഹദേവൻ സ്ത്രീ ശാക്തീകരണം ലക്ഷ്യമിട്ട് എണ്‍പതുകളുടെ അവസാനത്തില്‍ സാറാ ജോസഫ് രൂപീകരിച്ച മാനുഷി എന്ന സംഘടനക്കൊപ്പവും പ്രവര്‍ത്തിച്ച വ്യക്തിയാണ്. മലമ്പുഴ അകമലവാരത്തെ വനംകൊളളയും നെല്ലിയാമ്പതി എസ്റ്റേറ്റുകളിലെ ഭൂമിപ്രശ്നവും പുറത്തെത്തിച്ച് പരിസ്ഥിതി നിലപാടുകൾ വ്യക്തമാക്കി ശ്രദ്ധേയനായിരുന്നു. ലോകസിനിമയുടെ ആധികാരിക നിരൂപണം നടത്താൻ കെൽപ്പുണ്ടായിരുന്ന, തലമുറകൾക്കൊപ്പം സഞ്ചരിച്ച അധ്യാപകന്, കണിശതയുള്ള മാധ്യമപ്രവർത്തകന്, നല്ല മനുഷ്യന് SMTV യുടെ ആദരാഞ്ജലികൾ.
Discussion about this post