തിരുവനന്തപുരം: സില്‍വര്‍ലൈന്‍ വായ്പ എടുക്കുമ്പോള്‍ 40 വര്‍ഷംവരെ തിരിച്ചടവിനു സമയം ലഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സില്‍വര്‍ലൈന്‍ പദ്ധതി സംബന്ധിച്ച അടിയന്തരപ്രമേയത്തിനു മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
40 വര്‍ഷംകൊണ്ട് കേരളത്തിന്റെ സമ്പദ്ഘടന വികസിക്കുമെന്നു തിരിച്ചറിയാതെയാണ് സില്‍വര്‍ലൈന്‍ പദ്ധതിയെ പ്രതിപക്ഷം വിമര്‍ശിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി കടക്കെണി ഉണ്ടാക്കുമെന്ന വാദം വികസന മുന്നേറ്റത്തെ തുരങ്കം വയ്ക്കാനാണ്. സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ റവന്യൂ വരുമാനത്തിലൂടെ കഴിയില്ല. വലിയ പദ്ധതികള്‍ക്കായി വായ്പ എടുക്കുന്നതു സാധാരണ രീതിയാണ്. സ്പെഷല്‍ പര്‍പ്പസ് വെഹിക്കിള്‍ വഴിയാണു പദ്ധതിക്കായി കടമെടുക്കുന്നത്. അതിനു സര്‍ക്കാര്‍ ഗ്യാരന്റി നല്‍കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
പദ്ധതി റിപ്പോര്‍ട്ടില്‍ കൃത്രിമം കാണിച്ചെന്ന ആരോപണത്തിനു മുഖ്യമന്ത്രി മറുപടി പറയാത്തതില്‍ പ്രതിഷേധിച്ചു പ്രതിപക്ഷം സഭയില്‍നിന്ന് ഇറങ്ങിപ്പോയി. പ്രമേയം ശബ്ദവോട്ടോടെ തള്ളിയതായി സ്പീക്കര്‍ അറിയിച്ചു.
137 കിലോമീറ്റര്‍ ദൂരത്തില്‍ തൂണിലും തുരങ്കത്തിലൂടെയുമാണു പാത. ബാക്കിയുള്ള സ്ഥലങ്ങളില്‍ 500 മീറ്ററിനിടയില്‍ അടിപ്പാതകളോ മേല്‍പ്പാലങ്ങളോ പാതയ്ക്കു കുറുകെ സ്ഥാപിക്കും. പാതയ്ക്കു കുറുകെ സഞ്ചരിക്കാന്‍ തടസ്സമുണ്ടാകില്ല. സംസ്ഥാനത്തെ രണ്ടായി വെട്ടിമുറിക്കുമെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണ്. പദ്ധതിയുടെ പേരില്‍ സംസ്ഥാനത്ത് മതിലുകള്‍ ഉയരാന്‍ പോകുന്നില്ല. പദ്ധതിയുടെ ചെലവ് 2 ലക്ഷംകോടി എന്നത് പ്രചാരണം മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
സില്‍വര്‍ലൈന്‍ സര്‍ക്കാര്‍ രഹസ്യമായി കൊണ്ടുവന്ന പദ്ധതിയല്ല. സംസ്ഥാനത്തിന്റെ ഭാവിക്ക് ഉതകുന്ന ഒന്നാണ്. അതിനാല്‍ പദ്ധതി നടപ്പിലാക്കാനാണ് പ്രാധാന്യം നല്‍കേണ്ടത്. പദ്ധതിക്കു ജനങ്ങളുടെ അംഗീകാരമുണ്ട്. അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കു സമ്മതിച്ചപ്പോള്‍ ഇത്രയും ഗുണം സര്‍ക്കാര്‍ പ്രതീക്ഷിച്ചില്ല. പ്രതിപക്ഷനിര തുറന്നു കാട്ടപ്പെട്ടു. പദ്ധതിയെ എങ്ങനെ ഇല്ലാതാക്കാം എന്ന പ്രതിപക്ഷ മാനസികനില വ്യക്തമായതായും മുഖ്യമന്ത്രി പറഞ്ഞു.
Discussion about this post