സംസ്ഥാനത്ത് പോക്സോ നിയമപ്രകാരം രജിസ്റ്റർ ചെയ്യപ്പെടുന്ന കേസുകളും ബലാത്സംഗക്കേസുകളും വേഗത്തിൽ തീർപ്പാക്കുന്നതിന് 28 അഡീഷണൽ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതികൾ സ്ഥാപിക്കുന്നതിന് ഇന്നത്തെ മന്ത്രിസഭാ യോഗം അംഗീകാരം നൽകി. ഇതോടെ പോക്സോ കേസുകൾ കൈകാര്യം ചെയ്യുന്നതിന് മാത്രം 56 അതിവേഗ സ്പെഷ്യൽ കോടതികളാവും. 14 ജില്ലകളിൽ നിലവിലുള്ള ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ (പോക്സോ) കോടതികളിൽ അനുവദിച്ച സ്റ്റാഫ് പാറ്റേണിലും നിയമനരീതിയിലും കോടതികൾ ആരംഭിക്കുന്ന മുറയ്ക്ക് തസ്തികകൾ അനുവദിക്കും. ജില്ലാ ജഡ്ജ്, സീനിയർ ക്ലാർക്ക്, ബഞ്ച് ക്ലാർക്ക് എന്നിവരുടെ ഓരോ തസ്തികകൾ സൃഷ്ടിക്കും. കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്, കമ്പ്യൂട്ടർ അസിസ്റ്റന്റ്/എൽ.ഡി. ടൈപ്പിസ്റ്റ് എന്നിവരുടെ ഓരോ തസ്തികകളും ഓഫീസ് അറ്റൻഡന്റിന്റെ രണ്ട് തസ്തികകളും കരാർ അടിസ്ഥാനത്തിലും സൃഷ്ടിക്കും.
ഫിഷറീസ് വകുപ്പിൽ ആലപ്പുഴ, പൊന്നാനി, അഴീക്കോട് (തൃശ്ശൂർ), കാസർഗോഡ് എന്നീ ഫിഷറീസ് സ്റ്റേഷനുകളുടെ പ്രവർത്തനത്തിന് ആവശ്യമായ തസ്തികകൾ സൃഷ്ടിക്കാൻ തീരുമാനിച്ചു. ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ, ഫിഷറീസ് ഓഫീസർ, ക്ലർക്ക് കം ടൈപ്പിസ്റ്റ്, ഓഫീസ് അറ്റൻഡന്റ് ഗ്രേഡ്-2 എന്നിവരുടെ ഓരോ തസ്തികകളും ഫിഷറീസ് ഗാർഡിന്റെ 3 തസ്തികകളും സൃഷ്ടിക്കും. കാഷ്വൽ സ്വീപ്പറെ കരാർ വ്യവസ്ഥയിൽ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കാനും അനുമതി നൽകി.
കണ്ണൂർ ജില്ലാ ഗവൺമെന്റ് പ്ലീഡർ ആന്റ് പബ്ലിക് പ്രോസിക്യൂട്ടർ തസ്തികയിൽ കെ. അജിത്ത്കുമാറിനെ നിയമിക്കാൻ തീരുമാനിച്ചു.
പാലക്കാട് മെഡിക്കൽകോളേജിന് അനുവദിച്ച 50 ഏക്കർ ഭൂമിയിൽ നിന്ന് 70 സെന്റ് ഭൂമി തിരിച്ചെടുത്ത് പാലക്കാട് നഗരസഭയ്ക്ക് സെപ്റ്റേജ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കുന്നതിന് നൽകും. റവന്യൂ വകുപ്പിൽ പുനർനിക്ഷിപ്തമാക്കി രണ്ട് സേവന വകുപ്പുകൾ തമ്മിലുള്ള കൈമാറ്റ വ്യവസ്ഥകൾക്ക് വിധേയമായി തദ്ദേശസ്വയംഭരണ വകുപ്പിന് ഭൂമി അനുവദിച്ചു നൽകും
Discussion about this post