ഇന്ത്യയിൽ സ്പിൻ ബൗളിംഗിനെ തുണയ്ക്കുന്ന തരത്തിൽ പിച്ച് ഉണ്ടാക്കി മത്സരം ഏകപക്ഷീയമാക്കുന്നു എന്ന വിവാദത്തിൽ പ്രതികരണമറിയിച്ചിരിക്കുകയാണ് ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ. പേസ് ബൗളിംഗിനെ തുണയ്ക്കുന്ന പിച്ചുകൾ വിദേശ പിച്ചുകളിൽ തയ്യാറാക്കുമ്പോൾ ആരും അത് വിവാദമാക്കുന്നില്ലെന്നും പിന്നെ എന്തിനാണ് ഇന്ത്യയിൽ സ്പിൻ പിച്ചുകൾ ഉണ്ടാക്കുന്നതിനെ വിവാദമാക്കുന്നതെന്നും രോഹിത് ചോദിച്ചു. “രണ്ട് ടീമുകൾക്കും പിച്ച് ഒരുപോലെയാണ്. ഇങ്ങനെ ഒരു ചർച്ച ഉണ്ടായത് എങ്ങനെയാണെന്ന് പോലും എനിക്കറിയില്ല. വർഷങ്ങളായി ഇന്ത്യയിലെ പിച്ചുകൾ ഇത്തരത്തിലാണ് തയ്യാറാക്കുന്നത്. അതിൽ ഒരു പാട് മാറ്റങ്ങൾ ഉണ്ടായെന്നോ അങ്ങനെ ഉണ്ടാവേണ്ടത് ആണെന്നോ എനിക്ക് തോന്നുന്നില്ല. ടീമുകളെല്ലാം സ്വന്തം നാട്ടിലെ അവസ്ഥ ഉപയോഗിക്കും. നമ്മൾ പുറത്ത് പോകുമ്പോൾ അവിടെയും അത് തന്നെയാണ് സംഭവിക്കുക. അവർ അതേപ്പറ്റി ചിന്തിക്കില്ല. പിന്നെ എന്തിനാണ് ആരെയെങ്കിലും പറ്റി നാം ചിന്തിക്കുന്നത് ? ഇതാണ് ഹോം അഡ്വാൻ്റേജ്. അല്ലെങ്കിൽ ഈ സംവിധാനം മാറ്റി ക്രിക്കറ്റ് കളിക്കണം. ഇന്ത്യക്കും ഇന്ത്യയ്ക്ക് പുറത്തും ഒരുപോലത്തെ പിച്ച് ഉണ്ടാക്കണമെന്ന നിയമം രൂപീകരിക്കാൻ ഐസിസിയോട് ആവശ്യപ്പെടൂ.”- വാർത്താസമ്മേളനത്തിൽ രോഹിത് പറഞ്ഞതിങ്ങനെ. ചെപ്പോക്കിൽ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ ജയം നേടിയതിനു ശേഷമാണ് പിച്ചിനെതിരെ വിമർശനങ്ങൾ ഉയർന്നത്.
Discussion about this post