തിരുവനന്തപുരം: സംസ്ഥാന ഇന്ധന നികുതി കുറയ്ക്കില്ലെന്ന നിലപാടിലുറച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. ഇന്ധനനികുതിയില്‍ കേന്ദ്രസര്‍ക്കാര്‍ കുറച്ചതിന് ആനുപാതികമായ കുറവ് കേരളത്തിലും വന്നിട്ടുണ്ടന്നാണ് ധനമന്ത്രി പറയുന്നത്. കോവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി കൂട്ടുകയും സെസ് കൊണ്ടുവരികയും ചെയ്തപ്പോഴും കേരളം അങ്ങനെ ചെയ്തിട്ടില്ല. കേന്ദ്ര നികുതി വളരെ കൂടുതലാണെന്നും ഇത്രയും ഉയര്‍ന്ന തുക പിരിക്കാന്‍ കേന്ദ്ര സര്‍ക്കാരിന് അവകാശമില്ലെന്നുമാണ് സംസ്ഥാന ധനമന്ത്രി പറയുന്നത്.
യുഡിഎഫ് കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടി. എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടേയില്ലെന്നും പകരം ഒരു തവണ കുറയ്ക്കുകയും ചെയ്തെന്നും അദ്ദേഹം പറയുന്നു. ഇന്ധനവില നിര്‍ണയം കമ്പനികള്‍ക്ക് വിട്ടുനല്‍കിയത് യുപിഎ സര്‍ക്കാരാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ഇന്ധനവിലയുടെ പേരില്‍ കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണെന്നും ബാലഗോപാല്‍ പറയുന്നു. സ്പെഷ്യല്‍ നികുതിയുടെ പേരില്‍ സംസ്ഥാനങ്ങളെ തഴയുകയാണ് കേന്ദ്രം ചെയ്യുന്നത്. ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടി മൂലമാണ് ഇപ്പോള്‍ വില കുറയ്ക്കാന്‍ തയ്യാറായതെന്നും ബാലഗോപാല്‍ ചൂണ്ടിക്കാട്ടുന്നു.
സംസ്ഥാനം കൊവിഡ് കാലത്ത് നിരവധി പാക്കേജ് നല്കി, അതിന് പുറമേയും കേരളം നിരവധി സാമൂഹ്യസുരക്ഷാപദ്ധതികള്‍ നടപ്പാക്കുന്നുണ്ട്, പക്ഷേ ഇതിനൊന്നും അര്‍ഹമായ വിഹിതം കേന്ദ്രം നല്‍കുന്നില്ലെന്നാണ് സംസ്ഥാനത്തിന്റെ പരാതി. ആകെ വരുന്ന വരുമാനത്തിന്റെ 41% സംസ്ഥാനങ്ങള്‍ക്ക് നല്‍കേണ്ടത് കിട്ടുന്നില്ലെന്നാണ് ആക്ഷേപം. എല്ലാ അര്‍ത്ഥത്തിലും കേന്ദ്രം സംസ്ഥാനങ്ങലെ പറ്റിക്കുകയാണ്. അതേ സമയം എണ്ണ കമ്പനികളുടെ ലാഭം കോടികളാണെന്നും മന്ത്രി പറയുന്നു.
Discussion about this post