തിരുവനന്തപുരം: അമ്മയെ കിണറ്റില്‍ തള്ളിയിട്ട് കൊല്ലുകയും ഇതിന് സാക്ഷിയായ മകനെയും കൊലപ്പെടുത്തുകയും ചെയ്ത കേസുകളില്‍ നാല് പ്രതികള്‍ ആറ് വര്‍ഷത്തിന് ശേഷം പിടിയില്‍. വെഞ്ഞാറമൂട് വണ്ടിപ്പുര കൈതറക്കുഴി വീട്ടില്‍ പുഷ്പാകരന്‍(45), ഇയാളുടെ ഭാര്യാസഹോദരന്‍ വിനേഷ്(35), വണ്ടിപ്പുര സ്വദേശികളായ അഭിലാഷ്(40),സുരേഷ്(42) എന്നിവരാണ് പിടിയിലായത്.
വെഞ്ഞാറമൂട് നെല്ലനാട് കീഴായിക്കോണം കൈതറക്കുഴി വീട്ടില്‍ പരേതനായ തുളസിയുടെ ഭാര്യ കമലയെയാണ് ആദ്യം കൊലപ്പെടുത്തിയത്. കമലയുമായി പ്രതികള്‍ വാക്കുതര്‍ക്കത്തിലാകുകയും മര്‍ദിക്കുകയും ചെയ്തതിന് ശേഷം സമീപത്തെ കിണറ്റിലേക്ക് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നു. ഇതിന് ഏക സാക്ഷി മകന് പ്രദീപ് (32) ആയിരുന്നു. 2015 മാര്‍ച്ച് 26ന് കീഴായിക്കോണം മരോട്ടിക്കുഴി ഈശാനുകോണം നടവരമ്പിനു സമീപത്തെ പൊന്തക്കാട്ടില്‍ പ്രദീപിനെ കഴുത്തില്‍ കൈലിമുണ്ട് കുരുക്കി കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.
കേസിന്റെ വിചാരണ ആരംഭിക്കുന്നതിന് ദിവസങ്ങള്‍ക്കു മുന്‍പാണ് പ്രദീപ് കൊല്ലപ്പെടുന്നത്. കേസില്‍ നിന്നു രക്ഷപ്പെടുന്നതിനു വേണ്ടിയാണ് കൊലപ്പെടുത്തിയതെന്ന് പ്രതികള്‍ സമ്മതിച്ചതായി പൊലീസ് അറിയിച്ചു. കേസിലെ മൂന്നാം പ്രതി വെളുത്തപാറ വീട്ടില്‍ റീജു, പ്രദീപ് കൊല്ലപ്പെട്ട് ദിവസങ്ങള്‍ക്കകം ആത്മഹത്യ ചെയ്തിരുന്നു.
സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഒരു ലക്ഷത്തിലധികം ഫോണ്‍കോളുകള്‍ വിശകലനം ചെയ്താണ് പ്രതികളെ കുടുക്കിയത്. ജില്ലാ പൊലീസ് മേധാവി പി.കെ. മധു, അഡീഷനല്‍ എസ്പി ഇ.എസ്. ബിജുമോന്, ക്രൈംബ്രാഞ്ച് ഡിവൈഎസ്പി സുല്‍ഫിക്കര്‍, തിരുവനന്തപുരം റൂറല്‍ ഡിസിആര്‍ബി ഡിവൈഎസ്പി എന്‍. വിജുകുമാര്‍ എന്നിവരുടെ നേതൃത്വത്തിലാണ് കേസന്വേഷണം നടത്തിയത്.
Discussion about this post