മലയാളത്തിൽ നിരവധി ഹിറ്റുകൾ സമ്മാനിച്ച സംവിധായകന്മാരാണ് രഞ്ജിത്തും ഡോക്ടർ ബിജുവും. എന്നാൽ ഇരുവരും തമ്മിലുള്ള തർക്കം സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചൂടറിയ വിഷയമാണ്. ഡോക്ടർ ബിജു സംവിധാനം നിർവഹിച്ച ‘അദൃശ്യ ജാലകങ്ങൾ’ എന്ന സിനിമയെപ്പറ്റി വളരെ മോശമായ അഭിപ്രായമാണ് ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്ത് പറഞ്ഞത്. അദൃശ്യജാലങ്ങൾ എന്ന സിനിമ കാണാൻ തിയേറ്ററിൽ ഒരാൾ പോലും കേറിയില്ലെന്നും, ഡോക്ടർ ബിജു തൻറെ റലവൻസ് എന്താണ് എന്ന് ആലോചിക്കണം എന്നും ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ രഞ്ജിത്ത് പറഞ്ഞു. എന്നാൽ ഇതിനെതിരെ ഡോക്ടർ ബിജു ഒരു തുറന്ന കത്ത് അയച്ചിരിക്കുകയാണ്.
തീയറ്ററിൽ ആളെ കൂട്ടുന്നത് മാത്രമല്ല സിനിമ എന്നാണ് ഡോക്ടർ ബിജു കത്തിന്റെ തുടക്കത്തിൽ പറയുന്നത്. കേരളത്തിനും ഗോവയ്ക്കും അപ്പുറം ലോകത്ത് ഒരിടത്തും പേരിനെങ്കിലും ഒരു ചലച്ചിത്രമേളയിൽ പോലും പങ്കെടുത്തിട്ടില്ലാത്ത താങ്കളോട് രാജ്യന്തര ചലച്ചിത്രമേളകളെ പറ്റിയും തിയേറ്ററിലെ ആൾക്കൂട്ടത്തിന് അപ്പുറമുള്ള ലോകത്തെ പറ്റിയും പറയുന്നത് അബദ്ധമാണെന്ന് ഡോക്ടർ ബിജു കത്തിൽ പറയുന്നുണ്ട്. വിവിധ ലോകരാജ്യങ്ങളിൽ നിന്നായി ചലച്ചിത്രമേളയിൽ പ്രദർശിപ്പിക്കുന്ന സിനിമകൾ ലോകാന്തര ശ്രദ്ധ നേടിയതുകൊണ്ടാണെന്നും, അല്ലാതെ തിയേറ്ററിൽ വരുന്നവരുടെ കണക്ക് നോക്കിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സർക്കാരിൻറെ ചലച്ചിത്രമേളയുടെ ചെയർമാനായി താങ്കൾ ഇരിക്കുന്നത് ഒരു ചലച്ചിത്ര പ്രവർത്തകൻ എന്ന നിലയിൽ എനിക്ക് ലജ്ജ ഉളവാക്കുന്നു എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നിങ്ങളുടെ മാടമ്പി തരവും ആജ്ഞാപിക്കലും കയ്യിൽ വെച്ചാൽ മതി എൻറെ അടുത്തേക്ക് വേണ്ട എന്ന് പരസ്യമായി കുറിപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
Discussion about this post