മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ നടൻ സുരേഷ് ഗോപി മാപ്പ് പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിൽ മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറി എന്നാണ് കേസ്. സുരേഷ് ഗോപിയോട് ചോദ്യം ചോദിക്കുന്നതിന് ഇടയ്ക്ക് താരം മാധ്യമപ്രവർത്തകയുടെ തോളിൽ തട്ടുകയായിരുന്നു. മാധ്യമപ്രവർത്തക പിന്നോട്ട് മാറിയെങ്കിലും പിന്നെയും തോളിൽ കൈ വയ്ക്കുകയായിരുന്നു. ഈ വിഷയത്തിൽ സുരേഷ് ഗോപി തൻറെ ഫേസ്ബുക്ക് പേജിൽ മാപ്പു പറഞ്ഞുകൊണ്ടുള്ള കുറിപ്പ് പങ്കുവെച്ചിട്ടുണ്ട്.
മാധ്യമങ്ങളുടെ മുന്നിൽവച്ച് വളരെ വാത്സല്യത്തോടെയാണ് താൻ പെരുമാറിയത് എന്നും ജീവിതത്തിൽ ഇതുവരെ പൊതുവേദിയിലും അല്ലാതെയും ആരോടും അപമര്യാദയായി പെരുമാറിയിട്ടില്ലെന്നും സുരേഷ് ഗോപി കുറിപ്പിൽ കുറിച്ചു. ഏതെങ്കിലും രീതിയിൽ തന്റെ പ്രവർത്തി ആ കുട്ടിക്ക് മോശമായി തോന്നിയെങ്കിൽ ക്ഷമ ചോദിക്കുന്നു. ഒരു മകളെപ്പോലെയാണ് താൻ കണ്ടതെന്നും ഒരു അച്ഛനെ പോലെ മാപ്പ് പറയുന്നുവെന്നും അദ്ദേഹം കുറുപ്പിൽ പരാമർശിച്ചിട്ടുണ്ട്. വഴിമുടക്കി നിന്നപ്പോൾ വശത്തേക്ക് മാറിപ്പോകാനാണ് ശ്രമിച്ചതെന്ന് അദ്ദേഹം വിശദീകരിച്ചു. ഇങ്ങനെയാണെങ്കിൽ ഇനി മാധ്യമങ്ങളുടെ മുന്നിൽ എത്തില്ലെന്നും പറഞ്ഞു.
തനിക്ക് അങ്ങനെയൊരു തെറ്റായ ഉദ്ദേശം ഉണ്ടായില്ലെന്നും സോറി പറയാൻ പലതവണ വിളിച്ചിട്ടും ഫോൺ എടുത്തില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. ഇന്നലെ കോഴിക്കോട് തളിയിലായിരുന്നു സംഭവം. താരം മാപ്പ് പറഞ്ഞെങ്കിലും മാധ്യമപ്രവർത്തക നിയമനടപടിയുമായി മുന്നോട്ടുപോകുമെന്ന് പറഞ്ഞു. സുരേഷ് ഗോപിക്കെതിരെ വനിതാ കമ്മീഷനിൽ മാധ്യമപ്രവർത്തക പരാതി നൽകും. ഇതേ കേസിൽ കേരള പത്രപ്രവർത്തക യൂണിയനും നിയമ നടപടികൾ സ്വീകരിക്കും.
Discussion about this post