മുംബൈ: ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കര്‍ (92)അന്തരിച്ചു. മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നതിനിടെയായിരുന്നു മരണം. കോവിഡ് ബാധിച്ച് ജനുവരി എട്ടിനാണ് ലത മങ്കേഷ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആറ് ദിവസം മുന്‍പ് കൊവിഡ് മുക്തയായെങ്കിലും ആരോഗ്യനില വീണ്ടും വഷളാവുകയായിരുന്നു.
മധ്യപ്രദേശിലെ ഇന്‍ഡോറില്‍ 1929-ലാണ് ലതാ മങ്കേഷ്കറുടെ ജനനം. 1942 മുതല്‍ ചലച്ചിത്ര ഗാനരംഗത്ത് സജീവമാണ്. പദ്മഭൂഷണ്‍, ദാദാ സാഹേബ് ഫാല്‍ക്കെ, മഹാരാഷ്ട്ര ഭൂഷണ്, പദ്മവിഭൂഷണ്, ഭാരത് രത്ന തുടങ്ങിയ ഉന്നത പുരസ്കരാങ്ങള്‍ അവര്‍ക്ക് ലഭിച്ചിട്ടിട്ടുണ്ട്. 1999 മുതല്‍ 2005 വരെ നോമിനേറ്റഡ് രാജ്യസഭാ അംഗമായും ലതാ മങ്കേഷ്കര്‍ പ്രവര്‍ത്തിച്ചു. വിഖ്യാത സംഗീത ആശാ ബോസ്ല സഹോദരിയാണ്.
ഇന്‍ഡോറില്‍ നിന്ന് ഇന്ത്യയുടെ സംഗീത റാണിയിലേക്കുള്ള ലതയുടെ യാത്ര സമാനതകള്‍ ഇല്ലാത്തതായിരുന്നു.. സംഗീതജ്ഞനായ അച്ഛന് ദീനനാഥ് മങ്കേഷ്കരുടെ മരണത്തോടെ കുടുംബ ഭാരം ഏറ്റെടുക്കേണ്ടി വന്നു ആ പതിമൂന്നുകാരിക്ക്. മുംബൈക്ക് വണ്ടി കയറുമ്പോള്‍ താഴെയുള്ള 4 സഹോദരങ്ങളുടെ വിശപ്പകറ്റണമെന്ന ചിന്ത മാത്രമായിരുന്നു ലതയുടെ ഉള്ളില്‍. യാത്രാകൂലി പോലും കയ്യില്‍ ഇല്ലാതെ മഹാനഗരത്തിന്റെ തെരുവുകളില്‍ കിലോമീറ്ററുകള്‍ ഒറ്റക്ക് നടന്ന കാലമുണ്ട് ലതയ്ക്ക്. നേര്‍ത്ത ശബ്ദമെന്ന് പരിഹസിച്ച് നിരവധി പേര് അവര്‍ക്ക് മുന്നില്‍ വാതിലുകള്‍ കൊട്ടിയടച്ചു.
അഭിനയിച്ചും പാടിയും വിശ്രമമില്ലാതെ ജോലി ചെയ്ത കൊച്ചു ലതയിലെ പ്രതിഭയെ തിരിച്ചറിഞ്ഞത് പ്രമുഖ സംഗീതജ്ഞന് ഗുലാം ഹൈദറാണ്. 1948-ല്‍ മജ്ബൂറിലെ ഹിറ്റ് ഗാനം ലതയെ ഹൈദര്‍ ഏല്‍പ്പിച്ചത് നിര്‍മ്മാതാവുമായി ഏറെ കലഹിച്ച ശേഷമാണ്. പിന്നീടങ്ങോട്ട് ലതയുടെ കാലമായിരുന്നു.
Discussion about this post