ബംഗ്ലാദേശിലെ ധാക്കാ അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ മികച്ച നടനുള്ള പുരസ്കാരം നേടിയിരിക്കുകയാണ് നടന് ജയസൂര്യ. ഏഷ്യന്‍ വിഭാഗത്തിലാണ് താരം പുരസ്കാരത്തിന് അര്‍ഹനായത്. രഞ്ജിത്ത് ശങ്കർ സംവിധാനം ചെയ്ത സണ്ണിയിലെ പ്രകടനത്തിനാണ് പുരസ്കാരം. കോവിഡ് സാഹചര്യമായതിനാൽ ജയസൂര്യയ്ക്കും രഞ്ജിത്ത് ശങ്കറിനും നേരിട്ട് ചടങ്ങില്‍ പങ്കെടുക്കാനായില്ല. 70 രാജ്യങ്ങളില്‍ നിന്നായുള്ള 220ഓളം സിനിമകളാണ് മേളയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്.
ജയസൂര്യയുടെ നൂറാമത്തെ ചിത്രമാണ് കോവിഡ് പശ്ചാത്തലത്തില്‍ കഥ പറയുന്ന സണ്ണി. ചിത്രത്തില്‍ ജയസൂര്യ മാത്രമാണ് കഥാപാത്രമായുള്ളത്. ഏറെ വെല്ലുവിളി നിറഞ്ഞ ഒരു കഥാപാത്രത്തെ മനോഹരമായി ജയസൂര്യ അവതരിപ്പിച്ചുവെന്നായിരുന്നു ജൂറിയുടെ വിലയിരുത്തല്‍. തമിഴ് ചിത്രമായ കൂഴങ്കല്‍ ആണ് മികച്ച ഫീച്ചര്‍ സിനിമ. ചിത്രം ഇന്ത്യയില്‍ നിന്നുള്ള ഓസ്കാര്‍ നോമിനേഷനില്‍ ഉള്‍പ്പെട്ടിരുന്നു.
‘സണ്ണി ‘ക്ക് പുറമെ മലയാളത്തില്‍ നിന്ന് ഡോ.ബിജു സംവിധാനം ചെയ്ത ‘ദി പോര്‍ട്രൈറ്സ്’ ഷരീഫ് ഈസ സംവിധാനം ചെയ്ത ‘ആണ്ടാള്‍’, മാര്ട്ടിന് പ്രക്കാട്ടിന്റെ ‘നായാട്ട്’, സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ‘എന്നിവര്‍’ എന്നീ സിനിമകളാണ് ഫിക്ഷന്‍ വിഭാഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടിരുന്നത്. നോണ്‍ ഫിക്ഷന്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ‘മണ്ണ്’ മാത്രമാണ് പ്രദര്‍ശന യോഗ്യത നേടിയത്.
Discussion about this post