പ്രശസ്ത മിമിക്രി കലാകാരനും നടനുമായ കൊല്ലം സുധി ഇന്ന് രാവിലെ തൃശൂർ നടന്ന വാഹനാപകടത്തിൽ മരിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലരയോടെ തൃശ്ശൂർ കൈപ്പമംഗലം പനമ്പിക്കുന്നിൽ വച്ചായിരുന്നു വാഹനാപകടം. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മിമിക്രി കലാകാരന്മാർ സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയടിച്ച് ആയിരുന്നു അപകടം.
സുധിയുടെ കൂടെയുണ്ടായിരുന്ന മിമിക്രി താരങ്ങളായ ബിനു അടിമാലി, ഉല്ലാസ് അരൂർ,മഹേഷ് എന്നിവർ ഇപ്പോൾ ചികിത്സയിലാണ്. ആരുടെയും നില ഗുരുതരമല്ല. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല. 2015ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് എത്തുന്നത്. പിന്നീട് കട്ടപ്പനയിലെ ഋതിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി,വകതിരിവ് ആൻഡ് ഇൻറർനാഷണൽ ലോക്കൽ സ്റ്റോറി, കേശു ഈ വീടിൻറെ നാഥൻ, എസ്കേപ്പ്,സ്വർഗ്ഗത്തിലെ കട്ടുറുമ്പ് തുടങ്ങി മലയാള ചിത്രങ്ങളിൽ ഇദ്ദേഹം മികച്ച വേഷങ്ങൾ ചെയ്തു.
Discussion about this post