തിരുവല്ല: മാര്‍ത്തോമ സഭയുടെ പരമാധ്യക്ഷന്‍ ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത (90) കാലം ചെയ്തു. അര്‍ബുധ രോഗത്തെ തുടര്‍ന്ന് തിരുവല്ലയിലെ സ്വകാര്യ ആശുപത്രിയില്‍ ഏറെ നാളായി ചികിത്സയിലായിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് അന്ത്യം സംഭവിച്ചത്. 2007 മുതല്‍ മാര്‍ത്തോമ സഭയുട പരമാധ്യക്ഷനാണ്.
മാരാമണ്‍ കണ്‍വെന്‍ഷന്റെ മുഖ്യ സംഘാടകനായിരുന്നു. മാരാമണ്‍ കണ്‍വന്‍ഷനിലെ രാത്രി യോഗങ്ങളില്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന വിലക്ക് നീക്കിയത് മെത്രാപ്പോലീത്തയാണ്.
1931 ജൂണ്‍ 27 ന് പാലക്കുന്നത്ത് തറവാട്ടിലാണ് ജനനം. കോഴഞ്ചേരിയിലും ആലുവയിലുമായിരുന്നു പ്രാഥമിക വിദ്യാഭ്യാസം. ബംഗളൂരുവില്‍ നിന്ന് തിയോളജിയില്‍ ബിരുദം. 1957ല്‍ ശെമ്മാശ പട്ടവും കശീശ പട്ടവും ലഭിച്ചു. 1975 ല്‍ ത്യശൂരില്‍ റമ്പാനായ തിരുമേനി ഇതേ വര്‍ഷം തന്നെ എപ്പിസ്‌കോര്‍പ്പയായി. 1999 ലാണ് സഫ്രഗണ്‍ മെത്രാപ്പൊലീത്തയായി ഉയര്‍ത്തപ്പെട്ടത്.
2007 ഒക്ടോബര്‍ 2 ന് ഫിലിപ്പോസ് ക്രിസോസ്റ്റം വലിയ തിരുമേനി ശാരീരിക ബുദ്ധിമുട്ടുകള്‍ മൂലം സ്ഥാനം ഒഴിഞ്ഞപ്പോള്‍ സഭയുടെ പരമാധ്യക്ഷ പദവിയില്‍. തുടര്‍ന്ന് നീണ്ട പതിമൂന്ന് വര്‍ഷം അധ്യക്ഷ സ്ഥാനത്ത്. ഡല്‍ഹിയില്‍ ദളിത് ക്രൈസ്തവ അവകാശ സമരത്തിന് നേതൃത്വം നല്‍കി. സുനാമി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മുഴുവന്‍ സമയ ഇടപെടല്‍.ബംഗാള്‍, ആന്ധ്ര ഒറീസ ഗുജറാത്ത് എന്നിവിടങ്ങളിലുണ്ടായ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളും മുന്നില്‍ നിന്ന് നയിച്ചു. ഐക്യരാഷ്ട്ര സഭയുടെ ലോക മതസമ്മേളനങ്ങളിലെ പ്രത്യേക ക്ഷണിതാവുമായിരുന്നു ഡോ. ജോസഫ് മാര്‍ത്തോമ മെത്രാപ്പൊലീത്ത.
Discussion about this post