കോഴിക്കോട്: ശ്രീനാരായണ ഗുരു ഓപ്പണ്‍ സര്‍വകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വിമര്‍ശനത്തിനെതിരെ മുസ്ലിം ലീഗ് മുഖപത്രം ചന്ദ്രിക. ‘മുസ്ലിം പേരിനോട് ഓക്കാനമോ?’ എന്ന തലക്കെട്ടിലാണ് ലേഖനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
ശ്രീനാരായണഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ മുസ് ലിമിനെ വി.സിയായി നിയമിച്ചതിനെതിരായ വെള്ളപ്പള്ളിയുടെ നിലപട് സംഘ്പരിവാറിന്റെ അന്ധമായ ന്യൂനപക്ഷ വിരുദ്ധതതന്നെയാണെന്ന് ലേഖനത്തില്‍ പറയുന്നു. മുബാറക് പാഷയെ പ്രമുഖ വിദ്യാഭ്യാസ വിചക്ഷണന്‍ എന്നാണ് ചന്ദ്രിക വിശേഷിപ്പിക്കുന്നത്. ഗുരുവിന്റെ പേരിലുള്ള സര്‍വകലാശാലയില്‍ മുസ്ലിമിനെ വിസിയായി നിയമച്ചതില്‍ വെള്ളാപ്പള്ളി ഉയര്‍ത്തിയ എതിര്‍പ്പിനെ മുഖപത്രം രൂക്ഷമായി വിമര്‍ശിക്കുന്നു.
ശ്രീനാരായണഗുരുവിന്റെ നാമം ആലേഖനം ചെയ്തതുകൊണ്ട് കേരള ഓപ്പണ്‍ സര്‍വകലാശാലയുടെ ഉന്നതസ്ഥാനീയനായ വ്യക്തി നാരായണഗുരുവിന്റെ സമുദായത്തില്‍ പിറന്നയാളാകണമെന്ന് വാദിക്കുന്നത് ബാലിശമാണെന്നേ പറയേണ്ടതുള്ളൂ. ശ്രീനാരായണഗുരുവിന്റെ പേരിലുള്ള ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിനുവേണ്ടിയല്ല സര്‍വകലാശാല സ്ഥാപിച്ചത്. സാധാരണയായി ഒരുമഹാന്റെ നാമത്തില്‍ വിദ്യാഭ്യാസസ്ഥാപനമോ മറ്റോ സ്ഥാപിക്കുന്നത് അദ്ദേഹത്തിന്റെ മഹത്വം വരുംതലമുറയിലേക്കുകൂടി സന്നിവേശിപ്പിക്കുന്നതിനുവേണ്ടിയാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
‘ഒരുജാതി, ഒരുമതം, ഒരു ദൈവം മനുഷ്യന്’ എന്നും ‘ജാതി ചോദിക്കരുത്, പറയരുത്’ എന്നും ഉപദേശിച്ച നാരായണഗുരുവിന്റെ പേരുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ആശയാദര്‍ശങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനത്തിന്റെ സാരഥി ആക്ഷേപം ചൊരിഞ്ഞതെന്നതിനെ തികഞ്ഞ ഗുരുനിഷേധമെന്നേ വിശേഷിപ്പിക്കേണ്ടതുള്ളൂ. വെള്ളാപ്പള്ളിയുടെ വാചാടോപം ബിജെപിയാദി സംഘ്പരിവാരത്തിന്റെ അന്ധമായ ന്യൂനപക്ഷ വിരുദ്ധതയല്ലാതെ മറ്റൊന്നുമല്ല. ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മുസ്‌ലിം പ്രൊഫസര്‍ പഠിപ്പിക്കരുതെന്ന് വാദിച്ചവരുടെ വിഷഭാഷയാണിതിലും.
കേരളത്തിലെ സര്‍വകലാശാലകളില്‍ മുസ്ലിം സമുദായത്തിന് വേണ്ടത്ര പ്രാതിനിധ്യം ലഭിക്കുന്നില്ലെന്നും മുഖപ്രസംഗം ചൂണ്ടിക്കാണിക്കുന്നു. കേരളത്തില്‍ നിലവില്‍ ഒരൊറ്റ മുസ്‌ലിമും വിസിയായിരിക്കുന്നില്ല. മാത്രമല്ല, ആ സമുദായത്തില്‍ നിന്നുള്ളത് ആകെ ഒരൊറ്റ പ്രോ-വൈസ്ചാന്‍സലറാണ്. ഇതൊരു വി.സിയുടെ മാത്രംപ്രശ്‌നമല്ല, പണ്ടുമുതല്‍ ചിലര്‍ കൊണ്ടുനടക്കുന്ന മുരത്ത വര്‍ഗീയതയുടെയും ഇസ്ലാം വിരുദ്ധതയുടെയും പ്രശ്‌നമാണെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.
മുബാറക് പാഷയെ ശ്രീനാരായണ സര്‍വകലാശാല വിസി ആയി നിയമിച്ചതിനെതിരെ ഇടത് അധ്യാപക സംഘടനകള്‍ക്കിടയിലും എതിര്‍പ്പുയര്‍ന്നിരുന്നു. കെ.ടി.ജലീലിന് പുറമെ രണ്ട് വ്യവസായ പ്രമുഖരുടെയും ശുപാര്‍ശകള്‍ പാഷയ്ക്ക് ലഭിച്ചെന്ാണ് വിവരം. വിസി ആയിരിക്കാന്‍ വേണ്ട അവശ്യ യോഗ്യതകളിലൊന്നായ 10 വര്‍ഷം പ്രൊഫസറായിരിക്കണമെന്ന നിബന്ധനയും പാലിക്കപ്പെട്ടില്ല.
Discussion about this post