കൊല്ലം : ജില്ലയിലെ തീരമേഖലയില്‍ കോവിഡ് പ്രതിരോധം ശക്തമാക്കുന്നതിന് നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി ജെ മേഴ്സികുട്ടിയമ്മ പറഞ്ഞു. തീരദേശ മേഖലകളിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് തീരുമാനം.ഇതിനായി പത്തോ പതിനഞ്ചോ വീടുകള്‍ ഉള്‍പ്പെടുത്തി ക്ലസ്റ്ററുകള്‍ രൂപീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.
തീരമേഖലയില്‍ കോവിഡ് പ്രതിരോധം ഫലപ്രദമാക്കുന്നത് സംബന്ധിച്ചുള്ള യോഗത്തിൽ തീരദേശം ഉള്‍പ്പെടുന്ന മേഖലകളിലെ ജനപ്രതിനിധികള്‍, സന്നദ്ധപ്രവര്‍ത്തകര്‍, മതമേലധ്യക്ഷന്‍മാര്‍ എന്നിവർ പങ്കെടുത്തു.
നിലവിലെ സാഹചര്യങ്ങളും, ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങളും തീരദേശത്തെ പ്രതിനിധികൾ യോഗത്തില്‍ വ്യക്തമാക്കി. ആലപ്പാട് മുതല്‍ പരവൂര്‍ വരെയാണ് ക്ലസ്റ്ററുകള്‍ രൂപീകരിക്കേണ്ടത്.
പ്രതിരോധവും ബോധവത്കരണവും ക്ലസ്റ്ററുകള്‍ മുഖേനയാണ് നടപ്പാക്കുക. നിശ്ചിത എണ്ണത്തിലുള്ള വീടുകള്‍ ഉള്‍പ്പെടുത്തി രൂപീകരിക്കുന്ന ക്ലസ്റ്ററുകളുടെ നിരീക്ഷണം ജനമൈത്രി പൊലീസ്, ഫിഷറീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഉള്‍പ്പെട്ട വാര്‍ഡ്തല സമിതികള്‍ നിര്‍വഹിക്കും. തീരമേഖലയില്‍ വിനോദത്തിനും മറ്റുമായി കൂട്ടംചേരുന്നത് അനുവദിക്കരുതെന്നും മന്ത്രി നിര്‍ദേശിച്ചു.
ആലപ്പാട് പണിക്കരുകടവില്‍ കോവിഡ് സംശയിക്കുന്നവരില്‍ പരിശോധന നടത്തേണ്ടവരെ ആരോഗ്യവകുപ്പ് കണ്ടെത്തി പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ സ്വാബ് ശേഖരണത്തിന് മൊബൈല്‍ യൂണിറ്റ് ലഭ്യമാക്കിയതായും മന്ത്രി പറഞ്ഞു.
Discussion about this post