നൂറുകോടി കളക്ഷനും പിന്നിട്ട് ജൂഡ് ആൻറണിയുടെ ചിത്രം 2018 ഇപ്പോഴും ഹൗസ് ഫുൾ തരംഗത്തിൽ തന്നെയാണ്. 2018 ന് വമ്പൻ കയ്യടിയാണ് കേരളക്കരയിൽ നിന്ന് ലഭിച്ചിരിക്കുന്നത്. ചിത്രത്തിൽ എടുത്തുപറയേണ്ടത് ഇതിൻറെ സാങ്കേതിക മികവാണ്. 2018ൽ നേരിട്ട മഹാപ്രളയത്തെ സ്ക്രീനിൽ മനോഹരമാക്കിയ സംവിധായകനും കൂട്ടുകാർക്കും തികഞ്ഞ കയ്യടി തന്നെ നൽകാം.
ഹെലികോപ്റ്റർ ഉപയോഗിച്ച് എയർ ലിഫ്റ്റ് ചെയ്യുന്ന രീതി അടക്കം പുത്തൻ സാങ്കേതികവിദ്യയിൽ തീർത്തും കൃത്രിമമായി ഒരുക്കിയ സംവിധാന മികവ് എടുത്ത് പറയേണ്ടത് തന്നെയാണ്. ഇതിൻറെ കലാസംവിധാനം നിർവഹിച്ച മോഹൻദാസ് എന്ന വ്യക്തിയുടെ കഴിവാണ് അഭ്രാപാളികളിൽ നിങ്ങൾ കണ്ട 2018ലെ പ്രളയം. പ്രളയം പുനരാവിഷ്കരിക്കുമ്പോൾ വളരെയധികം പ്രതിസന്ധികൾ നേരിട്ടുവെന്ന് കലാസംവിധായകൻ തന്നെ പറയുന്നു. അതിൽ ഏറ്റവും പ്രധാനപ്പെട്ടതായിരുന്നു 25 ഏക്കറോളം സ്ഥലം ലഭിക്കുക എന്നത്.
അങ്ങനെയാണ് വൈക്കത്ത് ഒരു സ്ഥലം കണ്ടുപിടിക്കുന്നത്. പിന്നീടാണ് അവിടെ ടാങ്കും വീടും കവലയും ആവാസ വ്യവസ്ഥയും അടക്കം റീക്രീറ്റ് ചെയ്യുന്നത്. 14 ഓളം വീടുകൾ കൃത്രിമമായി നിർമ്മിച്ചു പ്രളയം മനോഹരമായി കലാ സംവിധായകൻ പുനരാവിഷ്കരിച്ചു. കൃത്രിമ തിരയിളക്കം വരെ സൃഷ്ടിച്ച സിനിമ കേരളത്തിലെ ജനങ്ങളുടെ ഒരുമയെ കൂടി മുഖ്യധാര സമൂഹത്തിന് മുന്നിൽ തുറന്നുകാട്ടി. കൂടാതെ ഹോളിവുഡ് സിനിമകളിൽ ഉപയോഗിച്ച ടെക്നിക്കുകളും മോളിവുഡിൽ അടയാളപ്പെടുത്തിയെന്നത് ശ്രദ്ധേയമാണ്. ക്യാമറ കൈകാര്യം ചെയ്ത അഖിൽ ജോർജിൻറെ ടെക്നിക്കൽ കഴിവ് സിനിമയ്ക്ക് മികവാർന്ന ദൃശ്യാവിഷ്കാരം തന്നെയാണ് നൽകിയിരിക്കുന്നത്.
Discussion about this post