കൊല്ലം: സ്ത്രീധന പീഡനത്തെ തുടര്‍ന്ന് ഭര്‍തൃവീട്ടില്‍ വിസ്മയ മരിച്ച കേസില്‍ ഭര്‍ത്താവ് കിരണ്‍ കുമാറിന് 10 വര്‍ഷം കഠിന തടവ്. കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് വിധി പ്രസ്താവിച്ചത്. വിവിധ വകുപ്പുകളിലായിട്ടാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.
സ്ത്രീധന നിരോധ നിയമ പ്രകാരം മൂന്നു വര്‍ഷമാണ് തടവ്. 12.5 ലക്ഷം രൂപ പ്രതിയില്‍ നിന്ന് ഈടാക്കും. ഇതില്‍ രണ്ടു ലക്ഷം രൂപ വിസ്മയുടെ പിതാവിന് നല്‍കണം. ശിക്ഷ മുഴുവന്‍ ഒരു തവണയായി അനുഭവിച്ചാല്‍ മതി. ഫലത്തില്‍ 10 വര്‍ഷം തന്നെയാകും കിരണിന് തടവ് ലഭിക്കുക.
വിധിയില്‍ തൃപ്തിയില്ലെന്നും മേല്‍ക്കോടതിയെ സമീപിക്കുമെന്നും വിസ്മയയുടെ മാതാപിതാക്കള്‍ വ്യക്തമാക്കി. പ്രതീക്ഷിച്ച നീതി തങ്ങള്‍ക്ക് കിട്ടിയില്ല. താന്‍ വിധിയില്‍ തൃപ്തയല്ലെന്നു വിസ്മയയുടെ അമ്മ സജിത മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സ്ത്രീധന മരണം, ആത്മഹത്യാ പ്രേരണ, സ്ത്രീധന പീഡനം എന്നീ കുറ്റങ്ങള്‍ പ്രകാരവും സ്ത്രീധന നിരോധന നിയമത്തിലെ വകുപ്പുകള്‍ പ്രകാരവുമാണ് ശാസ്താംകോട്ട പോരുവഴി അമ്പലത്തുംഭാഗം ശാസ്താനട ചന്ദ്രാലയത്തില്‍ കിരണ്‍കുമാര്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയത്.
മോട്ടര്‍ വാഹന വകുപ്പില്‍ അസി. മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന കിരണിനെ കുറ്റം ചുമത്തപ്പെട്ടതോടെ ജോലിയില്‍നിന്നു പിരിച്ചു വിട്ടിരുന്നു. ഉപദ്രവിക്കല്‍ (ഐപിസി 323), ഭീഷണിപ്പെടുത്തല്‍ (506 (1)) എന്നീ കുറ്റങ്ങളും ചുമത്തിയിരുന്നെങ്കിലും കോടതി അംഗീകരിച്ചില്ല.
നിലമേല്‍ കൈതോട് കെകെഎംപി ഹൗസില്‍ (സീ വില്ല) കെ.ത്രിവിക്രമന്‍ നായരുടെയും സജിതയുടെയും മകള്‍ വിസ്മയയെ കഴിഞ്ഞ ജൂണ്‍ 21 നാണ് ഭര്‍തൃവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 2020 മേയ് 30 നായിരുന്നു ഇവരുടെ വിവാഹം. സംസ്ഥാനത്താകെ ചര്‍ച്ചയായ ഈ കേസിനെത്തുടര്‍ന്നാണ് കോളജ് വിദ്യാര്‍ഥികള്‍ സ്ത്രീധനം വാങ്ങില്ല എന്ന സത്യവാങ്മൂലം സമര്‍പ്പിക്കണമെന്ന് കേരള ഗവര്‍ണര്‍ നിര്‍ദേശിച്ചത്.
Discussion about this post