ഐഎസ്എല്ലിലെ കലാശപ്പോരില്‍ വീണ്ടും പൊരുതി വീണ് കേരള ബ്ലാസ്റ്റേഴ്സ്. ഗോവയിലെ ഫറ്റോര്‍ദയില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ഹൈദരാബാദിനോട് പൊരുതി തന്നെയാണ് ബ്ലാസ്റ്റേഴ്സ് വീണത്. ഷൂട്ടൗട്ടില്‍ ഹൈദരാബാദ് ഗോളി ലക്ഷ്മികാന്ത് കട്ടിമണിയുടെ തകര്‍പ്പന്‍ സേവുകളാണ് ബ്ലാസ്റ്റേഴ്സിന്റെ കിരീടസ്വപ്നം ഇല്ലാതാക്കിയത്.
മത്സരത്തില്‍ 120 മിനിറ്റും ഇരുടീമുകളും പരസ്പരം മികച്ച പോരാട്ടമാണ് നടത്തിയത്. ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിന് മുന്നില്‍ പതുങ്ങിപ്പോയ ഹൈദരാബാദ് രണ്ടാം പകുതിയില്‍ പതുക്കെ തിരിച്ചുവരുന്നതാണ് കണ്ടത്.ആദ്യ പകുതിയില്‍ ബ്ലാസ്റ്റേഴ്സിന്റെ പ്രതിരോധപ്പൂട്ടില്‍ പെട്ടുപോയ അവരുടെ സൂപ്പര്‍ താരം ബാര്‍ത്തലോമ്യോ ഓഗ്ബച്ചേയെ ഹൈദരാബാദ് പരിശീലകന് മുന്നേറ്റത്തില്‍ നിന്നുമിറക്കി മധ്യനിരയില്‍ കളിപ്പിച്ചതോടെ ഹൈദരാബാദിന്റെ മുന്നേറ്റങ്ങള്‍ക്ക് വേഗം കൈവരികയായിരുന്നു. മുന്നേറ്റത്തില്‍ സിവേറിയോയെ കൊണ്ടുവന്നതും ഹൈദരാബാദിന്റെ കളിയുടെ വേഗം കൂട്ടി.
ഹൈദരാബാദ് ഒരുവശത്ത് മുന്നേറ്റങ്ങള്‍ നടത്തുന്നതിനിടെയാണ് 68-ാ0 മിനിറ്റില്‍ രാഹുലിന്റെ ഗോളിലൂടെ ബ്ലാസ്റ്റേഴ്സ് മുന്നിലെത്തിയത്. ലീഡ് നേടിയ ബ്ലാസ്റ്റേഴ്സ് നിശ്ചിത സമയത്ത് തന്നെ മത്സരം അവസാനിപ്പിച്ച് കിരീടം നേടാമെന്ന പ്രതീക്ഷയിലായിരുന്നു. എന്നാല്‍ 88-ാ0 മിനിറ്റില്‍ സാഹില്‍ ടാവോറ നേടിയ ഗോളില്‍ ഹൈദരാബാദ് ബ്ലാസ്റ്റേഴ്സിനെ സമനിലയില്‍ പിടിക്കുകയായിരുന്നു.
ഇതോടെ കളി അധികസമയത്തേക്കും അവിടുന്ന് ഷൂട്ടൗട്ടിലേക്കും നീണ്ടു. നിശ്ചിത സമയത്തും അധികസമയത്തും കളിച്ച് ക്ഷീണിച്ച് നില്‍ക്കുകയായിരുന്ന ലെസ്കോവിച്ചിനെ ആദ്യ കിക്ക് എടുക്കാന്‍ അയച്ചതും പിഴവായെന്ന് വേണം കരുതാന്‍. ആദ്യ കിക്ക് പാഴായതോടെ പ്രതിരോധത്തിലായ ബ്ലാസ്റ്റേഴ്സിന് പിന്നീട് എടുത്ത കിക്കുകളില്‍ ഒരെണ്ണം മാത്രമാണ് വലയിലേക്ക് അടിച്ചുകയറ്റാനായത്. ഇതില്‍ ജീക്സണ് സിങ്ങിന് രണ്ടാമതും അവസരം ലഭിച്ചെങ്കിലും താരത്തിന്റെ ദുര്‍ബല ഷോട്ട് കട്ടിമണി അനായാസം കൈയില്‍ ഒതുക്കി. മത്സരത്തില്‍ തകര്‍പ്പന്‍ സേവുകള്‍ നടത്തിയ ഗില്ലിന് പെനാല്‍റ്റി കിക്കുകള്‍ തടയുന്നതില്‍ അത്ര മികവില്ലെന്ന് അറിയാമായിരുന്നിട്ടും കരണ്‍ജിത്ത് സിങ് എന്ന അനുഭവസമ്പത്തുള്ള ഗോളിയെ ഇറക്കാതിരുന്നതും ബ്ലാസ്റ്റേഴ്സിന്റെ പിഴവുകളില്‍ ഒന്നായി. അവസാനം 2014 ലും 2016 ലും കൈയില്‍ നിന്നും വഴുതിപ്പോയ കിരീടം ഇക്കുറിയും അവര്‍ക്ക് നഷ്ടമായി.
Discussion about this post