ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രമാണ് മേപ്പടിയാൻ. സിനിമയുമായി ബന്ധപ്പെട്ട ചർച്ചകളാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നത്. ചിത്രത്തിലെ ജയകൃഷ്ണൻ എന്ന കഥാപാത്രം ഉണ്ണി മുകുന്ദന്റെ കരിയർ ബെസ്റ്റാണെന്ന വിലയിരുത്തലിനൊപ്പം ചിത്രത്തിലെ രാഷ്ട്രീയ നരേറ്റീവുകളും ചർച്ചയാവുന്നുണ്ട്. സിനിമയുടെ വ്യാജപതിപ്പ് പുറത്തിറങ്ങുന്നതിനെതിരെ ഇപ്പോൾ രംഗത്തെത്തിയിരിക്കുകയാണ് നടൻ ഉണ്ണി മുകുന്ദൻ. മോറൽ എത്തിക്സ് വെച്ചിട്ട് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടിൽ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഓർമിപ്പിച്ചു കൊണ്ടാണ് ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
നാല് വർഷം കൊണ്ട് വളരെ കഷ്ട്ടപെട്ട് മനസ്സിൽ കാത്തുസൂക്ഷിച്ച സ്വപ്നം ആണ് ‘മേപ്പടിയാൻ’! ഈ കോവിഡ് പ്രതിസന്ധി കാലത്ത് പലരും തിയേറ്ററിൽ നിന്നും പിൻവാങ്ങിയപ്പോളും വളരെ പ്രയാസപെട്ടാണേലും ഞങ്ങളെ കൊണ്ട് ആകും വിധം പ്രൊമോഷൻസ് ചെയ്ത് തിയേറ്ററിൽ തന്നെ റിലീസ് ചെയ്തു. വളരെ മികച്ച അഭിപ്രായത്തോട് കൂടി കുടുംബപ്രേക്ഷകർ ഏറ്റെടുത്ത് തിയേറ്ററിൽ മുന്നേറികൊണ്ടിരിക്കുമ്പോൾ കേൾക്കുന്നത് പൈറസി പ്രിന്റ് ഇറങ്ങി പലരും അത് വീട്ടിൽ ഇരുന്നു കാണുന്നു എന്ന്. കോവിഡ് ബാധിച്ച് തിയേറ്ററിൽ വരാൻ പറ്റാത്തവർ ഉണ്ടാകും. എന്നിരുന്നാലും മോറൽ എത്തിക്സ് വെച്ചിട്ട് തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന സിനിമ വീട്ടിൽ ഇരുന്നു വ്യാജ പതിപ്പ് കാണുന്ന പ്രവണത നല്ലതല്ലെന്ന് ഞങ്ങൾ പറയാതെ തന്നെ നിങ്ങൾക്കറിയാമല്ലോ? എത്രെയോ പേരുടെ അധ്വാനം ആണ് സിനിമ എന്നും 50% മാത്രം സീറ്റിങ് പരിധിയിൽ ആണ് ഇപ്പോൾ തിയേറ്ററിൽ ഓടുന്നതാന്നെന്നും ഓർക്കണം. ഒരുപാട് മുതൽമുടക്കിൽ എടുക്കുന്ന സിനിമ പോലെ തന്നെയാണ് നമ്മുടെ സിനിമയും. സിനിമയെ ആത്മാർത്ഥമായി സ്നേഹിച്ചു മുതൽമുടക്കിയ ഞാനും, വർഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ആദ്യമായി സംവിധാനം ചെയുന്ന സംവിധായകൻ വിഷ്ണു മോഹനും ഉണ്ടാകുന്ന വേദന പറഞ്ഞറിയിക്കാൻ പറ്റില്ല. എത്ര തവണ പൈറസിക്കു എതിരെ പറഞ്ഞാലും ലാഘവത്തോടെ കാണുന്ന സമൂഹം ആയി മാറുന്ന കാഴ്ചയാണ് ഇപ്പോളും. വളരെ അധികം നന്ദി.
ഇന്ന് തിയേറ്റർ പ്രവർത്തിക്കുന്നില്ലായിരുന്നു. നാളെ തിങ്കൾ തൊട്ട് മേപ്പടിയാൻ 138 ഇൽ പരം തീയേറ്ററുകളിൽ തുടരുന്നുണ്ട്. ഇപ്പോഴും മനുഷ്വത്വത്തിൽ ഞങ്ങൾ വിശ്വസിക്കുന്നു. വീണ്ടും നന്ദി.
Discussion about this post