കൊച്ചി : അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിനെ തുടർന്ന് നടൻ ദിലീപിനെ വെള്ളിയാഴ്ച വരെ അറസ്റ്റ് ചെയ്യില്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ അറിയിച്ചു. മുൻകൂർ ജാമ്യ ഹർജിയെ തുടർന്ന് കോടതി സർക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇതിന്റെ ഉത്തരമായാണ് സർക്കാരിന്റെ പ്രതികരണം. ദിലീപിന്റെ ഹർജി ഫയലിൽ സ്വീകരിച്ച കോടതി വെള്ളിയാഴ്ചത്തേക്ക് ഹർജി മാറ്റുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് കേസിനാസ്പദമായ വെളിപ്പെടുത്തലുണ്ടായതെന്നും ദിലീപ് കോടതിയിൽ വാദിച്ചു. ദിലീപിന്റെ അഭിഭാഷകന് കോവിഡ് ബാധിച്ച സാഹചര്യത്തിൽ അദ്ദേഹം ഇന്ന് കോടതിയിൽ ഹാജരായില്ല. കേസിൽ അന്വേഷണ സംഘം എഫ്ഐആർ സമർപ്പിച്ചിട്ടുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ മൊഴി രേഖപ്പെടുത്തിയ പൊലീസിന് കൂടുതൽ ഡിജിറ്റൽ തെളിവുകളും ശേഖരിച്ചു.
ദിലീപിനെതിരെ കുറച്ച് തെളിവുകൾ കൂടി പരിശോധിക്കാനുണ്ടെന്നും, ഇതുൾപ്പെടെ പരിശോധിച്ച ശേഷം മാത്രമേ കസ്റ്റഡിയിലേക്കോ, അറസ്റ്റിലേക്കോ കടക്കാൻ സാധിക്കു എന്നും അന്വേഷണ സംഘം പ്രതികരിച്ചു.
Discussion about this post