ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവിടാത്തതിൽ പ്രതികരണവുമായി നടി പാർവതി തിരുവോത്ത്.സിനിമാ മേഖലയിലെ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങളും നീതിനിഷേധങ്ങളും തൊഴിൽ സാഹചര്യങ്ങളുമെല്ലാം പഠിക്കാൻ രൂപീകരിച്ചതാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ. തന്റെ അനുഭവങ്ങൾ വിവരിച്ചപ്പോൾ സഹതപിക്കുകയും കണ്ണീർവാർക്കുകയും ചെയ്തത് അവഗണിക്കാനായിരുന്നുവെന്ന് താരം പറയുന്നു.
2019 ഡിസംബർ 31ന് സമർപ്പിക്കപ്പെട്ട റിപ്പോർട്ട് ഇതുവരെയും വെളിച്ചം കണ്ടിട്ടില്ല. ജസ്റ്റിസ് ഹേമ പറയുന്നത് റിപ്പോർട്ട് രഹസ്യമാക്കി വെക്കുമെന്നാണ്. അത് വേട്ടക്കാരെ സംരക്ഷിക്കാൻ വേണ്ടിയല്ല, പീഡനങ്ങളെക്കുറിച്ച് തങ്ങളോട് വെളിപ്പെടുത്തലുകൾ നടത്തിയ സത്രീകൾ പൊതുസമൂഹത്തോട് അവരുടെ അനുഭവങ്ങൾ പങ്കുവെക്കാൻ തയ്യാറാണെങ്കിൽ അങ്ങനെ തന്നെ ചെയ്യാമെന്നാണ് പറയുന്നത്. ഇങ്ങനെ പറയാൻ ഹൃദയമില്ലായ്മയും ക്രൂരതയും വേണമെന്ന് പാർവതി കുറിച്ചു.
സിനിമാ രംഗത്തെ വനിതാ കൂട്ടായ്മയായ വിമൻ ഇൻ സിനിമ കളക്ടീവ് നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിൽ രൂപംകൊണ്ട സമിതിയാണ് ജസ്റ്റിസ് ഹേമ കമ്മീഷൻ. മുൻ ഹൈക്കോടതി ജഡ്ജി കെ. ഹേമ, നടി ശാരദ, റിട്ട. ഐ.എ.എസ് ഉദ്യോഗസ്ഥ കെ.ബി. വത്സലകുമാരി എന്നിവരടങ്ങിയ മൂന്നംഗസമിതിയാണ് ഇതിലുള്ളത്. ഹേമ കമ്മീഷൻ വൈകുന്നതിനെതിരെ നടിമാർ ഇതിനോടകം രംഗത്തു വന്നു കഴിഞ്ഞു.
Discussion about this post